തുടർപഠനത്തിന് ‘കിലോമീറ്ററുകൾ’ താണ്ടണം; മുണ്ടക്കയത്തെ വിദ്യാർഥികൾ പത്താം ക്ലാസ് കഴിഞ്ഞാൽ ദുരിതയാത്ര; വേണം ഹയർ സെക്കൻഡറി
മുണ്ടക്കയം: എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയാലും ഉപരിപഠനത്തിന് വഴിയറിയാതെ മുണ്ടക്കയത്തെ വിദ്യാർഥികൾ. മുണ്ടക്കയം ടൗണിലും സമീപപ്രദേശങ്ങളിലുമായി ആയിരത്തിലധികം വിദ്യാർഥികൾ ഓരോ വർഷവും പത്താം ക്ലാസ് പാസാകുന്നുണ്ടെങ്കിലും ഇവർക്ക് പഠിക്കാൻ ആവശ്യമായ ഹയർ സെക്കൻഡറി ബാച്ചുകൾ പഞ്ചായത്തിൽ ലഭ്യമല്ല.
സീറ്റുകളുടെ ദൗർലഭ്യം പ്രധാന വെല്ലുവിളി
മുണ്ടക്കയം പഞ്ചായത്തിൽ ആകെയുള്ളത് മുരിക്കുംവയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ മാത്രമാണ്. ഇവിടെ ലഭ്യമായ 200ഓളം സീറ്റുകൾ കഴിഞ്ഞാൽ ബാക്കിയുള്ള വിദ്യാർഥികൾക്ക് മറ്റ് പഞ്ചായത്തുകളിലെ സ്‌കൂളുകളെ ആശ്രയിക്കേണ്ടി വരുന്നു. നൂറിലധികം വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിട്ടും സ്വന്തം നാട്ടിൽ പഠിക്കാൻ സൗകര്യമില്ലാത്ത അവസ്ഥയാണ്.
യാത്രാക്ലേശം വലയ്ക്കുന്നത് പെൺകുട്ടികളെ
തുടർപഠനത്തിനായി മുണ്ടക്കയത്തുനിന്നും 15 മുതൽ 20 കിലോമീറ്റർ വരെ ദൂരെയുള്ള ഏന്തയാർ, ചുഴുപ്പ്, കുറ്റിപ്ലാങ്കാട്, കോരുത്തോട് തുടങ്ങിയ സ്ഥലങ്ങളിലെ സ്‌കൂളുകളിലേക്കാണ് നിലവിൽ വിദ്യാർഥികൾ പോകുന്നത്.
• സമയനഷ്ടം: മണിക്കൂറുകൾ നീളുന്ന യാത്ര വിദ്യാർഥികളുടെ പഠനസമയത്തെ ബാധിക്കുന്നു.
• സുരക്ഷാഭീതി: സ്പെഷ്യൽ ക്ലാസുകൾ കഴിഞ്ഞ് വൈകി വീട്ടിലെത്തുന്ന വിദ്യാർഥികളെക്കുറിച്ച് മാതാപിതാക്കൾക്ക് വലിയ ആശങ്കയാണുള്ളത്.
• യാത്രാ സൗകര്യം: ഗ്രാമീണ മേഖലകളിൽ നിന്ന് ടൗണിലെത്തി അവിടെനിന്ന് വീണ്ടും ബസ് കയറി മറ്റു സ്‌കൂളുകളിൽ എത്തുക എന്നത് വലിയ സാമ്പത്തിക-ശാരീരിക ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യം
മുണ്ടക്കയം ടൗണിന് സമീപത്തുള്ള സെൻ്റ് ആൻ്റണീസ്, സെൻ്റ് ജോസഫ്, സി.എം.എസ് എന്നീ മൂന്ന് ഹൈസ്കൂളുകളിൽ എവിടെയെങ്കിലും ഹയർ സെക്കൻഡറി ബാച്ച് അനുവദിക്കണമെന്ന ആവശ്യം കാലങ്ങളായി ഉയരുന്നുണ്ട്.