പൊൻകുന്നത്ത് ട്രാവലറിൽ മോഷണം; മോഷ്ടാവിനെ കുടുക്കിയത് വാഹനത്തിലുണ്ടായിരുന്ന ‘മുല്ല മാല ‘! മോഷ്ടാക്കൾ പൊൻകുന്നം സ്വദേശികൾ
പൊൻകുന്നം: റോഡരികിൽ പാർക്ക് ചെയ്തിരുന്ന ട്രാവലർ കുത്തിത്തുറന്ന് വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ച പ്രതിയെ സാഹസികമായി പിടികൂടി. പൊൻകുന്നം സ്വദേശിയായ ലോറി ഡ്രൈവറാണ് പോലീസിന്റെയും വാഹന ഉടമയുടെയും കൃത്യമായ ഇടപെടലിലൂടെ കുടുങ്ങിയത്. മോഷണം പോയ സാധനങ്ങൾക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന ഒരു സാധാരണ ‘മുല്ല മാല ‘ മോഷ്ടാവിനെ തിരിച്ചറിയുന്നതിൽ നിർണ്ണായകമായി.
ഇന്നലെ രാത്രിയിലാണ് പൊൻകുന്നം റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രാവലറിൽ മോഷണം നടന്നത്. വാഹനത്തിന്റെ ഡോർ തുറന്ന് അകത്തുകയറിയ മോഷ്ടാവ് വിലപിടിപ്പുള്ള സൗണ്ട് സിസ്റ്റം, സ്റ്റീരിയോ എന്നിവ കൈക്കലാക്കി. ഇതുകൂടാതെ വാഹനത്തിന്റെ ഡാഷ്‌ബോർഡിൽ ഇരുന്നിരുന്ന ബുദ്ധപ്രതിമയും, അലങ്കാരത്തിനായി തൂക്കിയിട്ടിരുന്ന മുല്ല മാലയും മോഷ്ടാവ് കൊണ്ടുപോയിരുന്നു.
മോഷണത്തിന് ശേഷം ഉടമ വാഹന പരിശോധന നടത്തിയെങ്കിലും പ്രതിയെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ പിറ്റേന്ന് പാലാ റൂട്ടിൽ പാർക്ക് ചെയ്തിരുന്ന ഒരു നാഷണൽ പെർമിറ്റ് ലോറിയിൽ തന്റെ ട്രാവലറിലുണ്ടായിരുന്ന അതേ മുല്ല മാല ഉടമയുടെ ശ്രദ്ധയിൽപ്പെട്ടു.
ഉടൻ തന്നെ പൊൻകുന്നം പോലീസിൽ വിവരമറിയിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ ലോറി ഓടിച്ചിരുന്നത് പൊൻകുന്നം സ്വദേശിയായ ഡ്രൈവറാണെന്ന് വ്യക്തമായി. തുടർന്ന് മോഷ്ടിച്ച സാധനങ്ങൾ തിരികെ നൽകാം എന്നും പറഞ്ഞു മോഷ്ടാക്കൾ തടി തപ്പി, ഇതുവരെ മോഷ്ടാക്കൾ നേരിട്ട് എത്തുകയോ മോഷ്ടിച്ച സാധനങ്ങൾ തിരികെ നൽകുകയോ ചെയ്തിട്ടില്ല എന്ന് ട്രാവലർ ഉടമ പറയുന്നു