വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയുള്ള കടന്ന് വന്ന പീരുമേടിന്റെ ജനകീയ പോരാളി; തൊഴിലാളികളുടെ ശബ്ദം,കരുത്തുറ്റ ചുവടുകളുമായി അഡ്വ. സിറിയക് തോമസ്
പീരുമേട്: കെ.എസ്.യു കാലഘട്ടം മുതൽ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തിളങ്ങി, തൊഴിലാളി വർഗത്തിന്റെ അവകാശങ്ങൾക്കായി പീരുമേടിന്റെ ഹൈറേഞ്ച് മണ്ണിൽ പോരാടുന്ന അഡ്വ. സിറിയക് തോമസ് സജീവ രാഷ്ട്രീയത്തിൽ മൂന്ന് പതിറ്റാണ്ട് പിന്നിടുന്നു. ചങ്ങനാശ്ശേരി എസ്.ബി കോളേജിലെ മാഗസിൻ എഡിറ്റർ സ്ഥാനത്ത് നിന്ന് തുടങ്ങിയ ആ രാഷ്ട്രീയ യാത്ര, ഇന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറിയും ഡി.സി.സി ജനറൽ സെക്രട്ടറിയുമായി പീരുമേടിന്റെ രാഷ്ട്രീയ ഭൂപടത്തിൽ നിർണ്ണായക സ്വാധീനമായി മാറിയിരിക്കുകയാണ്.
വിദ്യാർത്ഥി ജീവിതകാലത്ത് തന്നെ മികച്ച സംഘാടകനായും പ്രതിനിധിയായും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജിൽ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ്, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചു. 1993 മുതൽ പീരുമേട് കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച അദ്ദേഹം, പൊതുപ്രശ്നങ്ങളിലും സാമൂഹിക വിഷയങ്ങളിലും നിരന്തരം ഇടപെട്ടു.
1995 മുതൽ ട്രേഡ് യൂണിയൻ രംഗത്ത് സജീവമായ അഡ്വ. സിറിയക് തോമസ്, പീരുമേട് മണ്ഡലത്തിലെ തോട്ടം തൊഴിലാളികളുടെയും സാധാരണക്കാരുടെയും വിശ്വസ്തനായ നേതാവാണ്. ഹൈറേഞ്ച് പ്ലാന്റേഷൻ എംപ്ലോയീസ് യൂണിയൻ (INTUC) പ്രസിഡന്റ്, ഇടുക്കി ജില്ലാ ഹെഡ്‌ലോഡ് ആൻഡ് ജനറൽ എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് എന്നീ നിലകളിൽ തൊഴിലാളി ക്ഷേമത്തിനായി അദ്ദേഹം പ്രവർത്തിക്കുന്നു. മഹാത്മാഗാന്ധി തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എന്ന നിലയിൽ സാധാരണക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും അദ്ദേഹം മുൻപന്തിയിലുണ്ട്.
2016-ലും 2021-ലും പീരുമേട് നിയമസഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച അദ്ദേഹം അതിശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചത്. ഇടത് തരംഗത്തിനിടയിലും വെറും 314 വോട്ടുകൾക്ക് (2016), 1845 വോട്ടുകൾക്ക് (2021) എന്നിങ്ങനെ വളരെ ചെറിയ മാർജിനിലാണ് വിജയം കൈവിട്ടത്. എങ്കിലും, മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ യു.ഡി.എഫ് പുലർത്തുന്ന മേധാവിത്വം അദ്ദേഹത്തിന്റെ താഴെത്തട്ടിലുള്ള സംഘടനാ മികവിനും ജനപിന്തുണയ്ക്കും തെളിവാണ്.
നിലവിലെ പദവികൾ
• ഡി.സി.സി ജനറൽ സെക്രട്ടറി, ഇടുക്കി.
• യു.ഡി.എഫ് കൺവീനർ, പീരുമേട് അസംബ്ലി കമ്മിറ്റി.
• സംസ്ഥാന സെക്രട്ടറി, ഐ.എൻ.ടി.യു.സി കേരള.
• പ്രസിഡന്റ്, വാഗമൺ മലനാട് സർവീസ് സഹകരണ ബാങ്ക്.
ഇടുക്കി ജില്ലാ പഞ്ചായത്ത് പി.ഡബ്ല്യു.ഡി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ (2015-2020), പ്ലാന്റേഷൻ ലേബർ കമ്മിറ്റി അംഗം എന്നീ നിലകളിലും അദ്ദേഹം തന്റെ ഭരണപാടവം തെളിയിച്ചിട്ടുണ്ട്. ഹൈറേഞ്ച് മേഖലയിലെ വികസനത്തിനും തൊഴിലാളി വർഗത്തിന്റെ ഉന്നമനത്തിനുമായി തന്റെ രാഷ്ട്രീയ ജീവിതം സമർപ്പിച്ചിരിക്കുകയാണ് അഡ്വ. സിറിയക് തോമസ്.