പാലായിലെ ജനകീയ വിഷയങ്ങൾ നിയമസഭ മുമ്പാകെ അവതരിപ്പിക്കുന്നതിൽ വലിയ പരാജയമുണ്ടായി: നഷ്ടമായ ഏഴ് വർഷം തിരികെ പിടിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ജോസ് കെ മാണി
കഴിഞ്ഞ ഏഴ് വർഷക്കാലമായി പാലാ നേരിടുന്ന വികസന മുരടിപ്പിന് വിരാമമിടുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി.നിയമസഭയിലെ അംഗത്തിന്റെ രാഷ്ട്രീയമേതെന്ന് നോക്കിയല്ല എൽഡിഎഫ് സർക്കാർ കേരളമാകെ വികസനം എത്തിച്ചത്.എല്ലാ അർത്ഥത്തിലും കേരളത്തിനുമേൽ സാമ്പത്തിക ഉപരോധമാണ് കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ചത്.
കേരളത്തിൻ്റെ വികസനം തടയുക എന്നതായിരുന്നു കേന്ദ്ര സർക്കാരിൻ്റെ ലക്ഷ്യം.സാമൂഹിക ക്ഷേമ പെൻഷനുകൾ നിലച്ചുപോകുന്ന സാഹചര്യം സൃഷ്ടിക്കാനും കേന്ദ്രസർക്കാർ പരിശ്രമിച്ചു.ജനകീയ പങ്കാളിത്തത്തോടെ ബദൽ സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്തിയാണ് സമാനതകളില്ലാത്ത വികസന കുതിപ്പിലേക്കും ജനങ്ങളുടെ സാമ്പത്തിക ഭദ്രതയിലേക്കും കേരളം എത്തിച്ചേർന്നത്. ബജറ്റ് വിഹിതവും പദ്ധതികളും അനുവദിച്ചിട്ടുംവികസന പദ്ധതികളുടെ ഭാഗമാകാൻ എന്തുകൊണ്ട് പാലായ്ക്ക് കഴിഞ്ഞില്ല എന്നതാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഉയർത്തുന്ന പ്രധാന ചോദ്യം.
വ്യക്തമായ ആസൂത്രണത്തോടെ പാലായുടെ വികസനത്തിനായുള്ള കൃത്യമായ പദ്ധതികൾ സർക്കാരിന് മുന്നിൽ സമർപ്പിക്കുന്നതിൽ ഗുരുതരമായ വീഴ്ചയും അലംഭാവവുമാ ണുണ്ടായത്.പാലായിലെ ജനകീയ വിഷയങ്ങൾ നിയമസഭ മുമ്പാകെ അവതരിപ്പിക്കുന്നതിലും വലിയ പരാജയം സംഭവിച്ചു.ജനപ്രതിനിധിയുടെ പ്രവർത്തനം എന്നാൽ വ്യക്തിഹത്യയും അപവാദ പ്രചാരണവും മാത്രമാണെന്ന ധാരണയിലാണ് നിലവിലെ എംഎൽഎ മുന്നോട്ടുപോയത്.