മുണ്ടക്കയത്ത് സ്കൂൾ കവാടം കയ്യേറി ടോറസ് ലോറികൾ; കാൽനടയാത്രക്കാരും വിദ്യാർത്ഥികളും ദുരിതത്തിൽ; ചെളിയിൽ ചവിട്ടി വേണം വിദ്യാർത്ഥികൾക്ക് ക്ലാസ്സ് മുറികളിലേക്ക് എത്താൻ
മുണ്ടക്കയം: മഠം സ്കൂളിന് മുന്നിൽ രാവിലെ മുതൽ ടോറസ് ലോറികൾ റോഡ് കയ്യേറുന്നത് യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും കടുത്ത ദുരിതമാകുന്നു. മണ്ണെടുക്കാൻ വരുന്ന വലിയ ലോറികളാണ് നടുറോഡിൽ നിയമം ലംഘിച്ച് പാർക്ക് ചെയ്യുന്നത്.
സ്കൂൾ കവാടം പൂർണ്ണമായും നിറഞ്ഞുനിൽക്കുന്ന രീതിയിലാണ് ഈ ലോറികളുടെ കിടപ്പ്. ഇതുമൂലം കാൽനട യാത്രക്കാർക്കും മറ്റു വാഹനങ്ങൾക്കും സുഗമമായി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഗതാഗതക്കുരുക്കിന് പുറമെ, വിദ്യാർത്ഥികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഇത് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
മണ്ണെടുത്തുകൊണ്ട് പോകുന്ന ലോറികളുടെ ടയറുകളിൽ നിന്നുള്ള ചെളിയും മണ്ണും റോഡിലാകെ പരക്കുന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. രാവിലെ കുട്ടികൾ സ്കൂളിലേക്ക് വരുന്ന സമയത്ത് റോഡാകെ ചെളിക്കളമായി മാറിയിട്ടുണ്ടാകും. ഈ ചെളിയിൽ ചവിട്ടി വേണം വിദ്യാർത്ഥികൾക്ക് ക്ലാസ്സ് മുറികളിലേക്ക് എത്താൻ. ഇത് കുട്ടികളുടെ വസ്ത്രങ്ങൾ വൃത്തികേടാകുന്നതിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്.
നടുറോഡിലെ ഈ അനധികൃത പാർക്കിംഗിനും, സ്കൂൾ പരിസരം ചെളിയാക്കുന്ന നടപടിക്കുമെതിരെ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ശക്തമായ ആവശ്യം. വലിയ അപകടങ്ങൾ ഉണ്ടാകുന്നതിന് മുൻപ് ടോറസ് ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ബന്ധപ്പെട്ടവർ തയ്യാറാകേണ്ടതുണ്ട്.