കാട് കയറി നശിച്ച് കൂട്ടിക്കലിലെ പൊലീസ് എയ്ഡ് പോസ്റ്റ്; പ്രവർത്തനം നിലച്ചിട്ട് 4 പതിറ്റാണ്ടിലേറെ
ടൗണിനു സമീപം ലോക്കപ്പും ഓഫിസ് സൗകര്യങ്ങളുമുള്ള പൊലീസ് എയ്ഡ് പോസ്റ്റ്. പൊലീസ് ഉദ്യോഗസ്ഥർക്ക് താമസിക്കാൻ 3 ക്വാർട്ടേഴ്സുകൾ. മുൻപ് നന്നായി നടന്നിരുന്നതും ഇപ്പോൾ കാട് കയറി അനാഥമായി കിടന്നു നശിക്കുന്നതുമായ കെട്ടിടങ്ങളുടെ കഥയാണിത്. വർഷങ്ങൾക്കു മുൻപ് ടൗണിനു സമീപം സ്ഥാപിച്ച പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കാതായിട്ട് 40 വർഷത്തിലേറെയായി. കെട്ടിടവും സ്ഥലവും വെറുതേ കിടന്നു നശിക്കാതെ മറ്റെന്തെങ്കിലും പദ്ധതി നടപ്പാക്കാൻ പഞ്ചായത്ത് പുതിയ ഭരണ സമിതിക്ക് ആകുമോ എന്നാണ് ജനങ്ങളുടെ ചോദ്യം.
പാഴാകുന്നത് പൊതുമുതൽ
4 പൊലീസുകാർ, ഒരു അഡിഷനൽ എസ്ഐ എന്നിവർ 24 മണിക്കൂറും ജോലി ചെയ്തിരുന്ന പൊലീസ് എയ്ഡ് പോസ്റ്റ് നിർത്തലാക്കിയത് മുതൽ കെട്ടിടം മറ്റൊന്നിനും ഉപയോഗിച്ചിട്ടില്ല. പിന്നീട് മുണ്ടക്കയം സ്റ്റേഷനിൽ നിന്നു നേരിട്ടുള്ള നിയന്ത്രണത്തിൽ കൂട്ടിക്കൽ പഞ്ചായത്ത് പ്രദേശവും ഉൾപ്പെട്ടതോടെ എയ്ഡ് പോസ്റ്റ് വീണ്ടും പ്രവർത്തിക്കാനുള്ള സാധ്യതയില്ലാതായി.
55 കിലോമീറ്റർ ദൂരത്തിൽ വരെ നിയമപാലനം നടത്തേണ്ടി വരുന്ന പൊലീസ് സ്റ്റേഷനിൽ പല സ്ഥലങ്ങളിലായി ഔട്ട് പോസ്റ്റുകൾ തുടങ്ങണം എന്ന ആവശ്യം ശക്തം. ഒരു അഡീഷനൽ എസ്ഐ ഉൾപ്പെടെ നാല് പൊലീസുകാർ 24 മണിക്കൂറും നാടിനു വേണ്ടി സേവനം ചെയ്ത ഒരു പൊലീസ് ഔട്ട് പോസ്റ്റ് കൂട്ടിക്കൽ ഗ്രാമത്തിൽ ഉണ്ടായിരുന്നു. രണ്ടര പതിറ്റാണ്ടിനു മുൻപ് പൂട്ടു വീണ ഔട്ട് പോസ്റ്റ് കെട്ടിടം കാടു കയറി നശിക്കുമ്പോൾ ഇവിടെ എങ്കിലും വീണ്ടും നിയമപാലകരുടെ സേവനം ഏർപ്പെടുത്തണം എന്നാണ് ആവശ്യം.
മുണ്ടക്കയം പൊലീസ് സ്റ്റേഷനിൽ നിന്നും ജില്ലാ പൊലീസ് ആസ്ഥാനത്തേക്കുള്ള ദൂരം 52 കിലോമീറ്റർ. ഇതിലും ദൂരത്തിലാണ് ഇൗ സ്റ്റേഷന്റെ അധികാര പരിധി. കൂട്ടിക്കൽ വില്ലേജിൽ ഉൾപ്പെടുന്ന വാഗമൺ തങ്ങൾ പാറ ഉൾപ്പെടെ 100 സ്ക്വയർ കിലോമീറ്ററാണ് സ്റ്റേഷന്റെ ചുമതല. തങ്ങൾ പാറയിൽ എത്തണമെങ്കിൽ 55 കിലോമീറ്റർ ഇടുക്കി ജില്ലയിലൂടെ സഞ്ചരിക്കണം. വാഗമൺ സിമി ക്യാംപിന്റെ പ്രധാന സ്ഥലവും മുണ്ടക്കയം സ്റ്റേഷന്റെ അധികാര പരിധിയിൽ ആണ്. ചരിത്ര പ്രസിദ്ധമായ തങ്ങൾ പാറയുടെ സുരക്ഷാ ചുമതലയും ഉൾപ്പെടുന്നു.
കൂട്ടിക്കൽ ഇളംകാട് വാഗമൺ റോഡ് നിർമാണം പൂർത്തിയായാൽ 20 കിലോമീറ്റർ സഞ്ചരിച്ച് ഇവിടെയെത്താൻ കഴിയും. റോഡ് നിർമാണം മുടങ്ങിക്കിടക്കുന്നതിനാൽ ഏലപ്പാറ വഴി ചുറ്റി സഞ്ചരിച്ചാണ് പൊലീസ് ഇൗ സ്ഥലങ്ങളിൽ എത്തുന്നത്. കൂട്ടിക്കൽ കൂടാതെ കോരുത്തോട് ടൗണിലും ഔട്ട് പോസ്റ്റ് തുടങ്ങണം എന്ന ആവശ്യം മുൻപ് ഉണ്ടായി എങ്കിലും നടപടി എങ്ങുമെത്തിയില്ല.
ലോക്കപ്പ് ഉൾപ്പെടെയുള്ള പ്രധാന കെട്ടിടം, പൊലീസുകാർക്ക് താമസിക്കാനുള്ള മുറികൾ എന്നിവ ഉൾപ്പെടുന്നത് ആയിരുന്നു ഔട്ട് പോസ്റ്റ്. പഴയ ബോർഡ് സഹിതം ഇപ്പോഴും നിലവിൽ ഉണ്ടെങ്കിലും കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണമായും കാടു കയറി. കാട്ടുപന്നികൾ വരെ ഇവിടെ താവളം ആക്കിയതോടെ സമീപവാസികൾ ഭീതിയിലാണു. മുൻ കാലങ്ങളിൽ ഔട്ട് പോസ്റ്റ് കെട്ടിടം സാമൂഹിക വിരുദ്ധ താവളമായും മാറിയിരുന്നു.