മുണ്ടക്കയത്ത് പന്നിമലർത്ത് !വില്ലൻ കാട്ടുപന്നി തന്നെ, നിയന്ത്രിതവേട്ട വേണമെന്ന് ഇരകൾ
കോട്ടയത്തെ പ്രശസ്തമായ ഒരുതരം ചീട്ടുകളിയായിരുന്നു പന്നിമലർത്ത്. ഭാഗ്യത്തിന്റെ നേർവരമ്പുകളിൽ വിജയവും തോൽവിയും മാറിമറിയുന്ന കളി. എന്നാൽ കാട്ടുപന്നിയുമായുള്ള ജില്ലയിലെ കളികളിൽ തോൽവി എന്നും കർഷകനു തന്നെ. ആന ഇടുക്കിയുടെ വില്ലനാണെങ്കിൽ കോട്ടയത്തിന്റെ വില്ലൻ കാട്ടുപന്നി തന്നെ ! കാട്ടുപന്നി മലർത്തി ഇടുന്നത് കർഷകരുടെ അന്നമാണ്, അവരുടെ ജീവതമാർഗം. മുണ്ടക്കയത്ത് പൈങ്ങണാ, കോരുത്തോട്, പുഞ്ചവയൽ, ഏന്തയാർ എന്നിവിടങ്ങളിലാണ് പ്രധാനമായും പന്നിശല്യമുള്ളത്.
പകൽ സമയങ്ങളിൽ ജനവാസ മേഖലയിലൂടെ കാട്ടുപന്നി എത്തുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം എംഇഎസ് സ്കൂളിനു സമീപം വീട്ടമ്മയും കുട്ടികളും കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടിരുന്നു. പകൽ വീടിന്റെ മുറ്റത്തുകൂടി പന്നികൾ കടന്നുപോയതായി ഇവർ പറയുന്നു.പൈങ്ങണ പള്ളിക്കു സമീപം ഓടയ്ക്കൽ ബെന്നിയുടെ വാഴത്തോട്ടത്തിൽ വ്യാപകമായ കൃഷിനാശമുണ്ടായി. പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന സ്ഥലത്തെ കുലച്ച വാഴകളാണ് നശിപ്പിക്കപ്പെട്ടതിൽ ഏറെയും. ഇരുപത്തഞ്ചിലധികം നേന്ത്രവാഴകൾ നശിപ്പിച്ചു. പരിസര പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ കപ്പ, ചേന, ചേമ്പ് തുടങ്ങിയ വിളകളും നശിച്ചു
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ സാധാരണക്കാരായ ആളുകൾക്ക് പരിക്കേൽക്കുന്നത് നിത്യസംഭവം. സ്വയരക്ഷയ്ക്കായിപോലും വന്യമൃഗങ്ങളെ നേരിടുന്നത് ശിക്ഷാർഹമാണ്. വനപാലകരുടെ കാര്യത്തിൽ സ്ഥിതി മറിച്ചാണ്. സ്വയരക്ഷയ്ക്കുവേണ്ടി വന്യമൃഗങ്ങളെ വെടിവെച്ച് കൊലപ്പെടുത്തിയാൽപോലും അവർക്കെതിരേ കേസോ മറ്റ് നിയമ നടപടികളോ ഉണ്ടാകാറില്ല. മനുഷ്യന് ഉപദ്രവം ആകുന്ന തരത്തിൽ വന്യമൃഗങ്ങളുടെ ശല്യം ഉണ്ടായാൽ ഇവയെ വേട്ടയാടാമെന്ന മുഖ്യമന്ത്രിയുടെ നിർദേശംവന്നത്. വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയായവർ മുഖ്യമന്ത്രിയുടെ നിലപാടിനെ എങ്ങനെ കാണുന്നു. പരിശോധിക്കാം.നാട്ടിലിറങ്ങുന്ന കാട്ടുപന്നിയെ വെടി വെയ്ക്കുവാൻ പഞ്ചായത്ത് പ്രസിഡന്റിനു നിർദേശം നൽകാം എന്നുള്ള വ്യവസ്ഥ നിലനിൽക്കുന്നുണ്ട്. പഞ്ചായത്തും വനം വകുപ്പും ചേർന്ന് തയ്യാറാക്കിയ പാനലിൽ ഉൾപ്പെട്ട തോക്കുള്ള ആളുകൾക്കാണ് പന്നിയെ വെടിവെയ്ക്കാനുള്ള ചുമതല. ഈ നിയമം കൊണ്ട് നിലവിൽ വന്യമൃഗ ദുരിതമനുഭവിക്കുന്നവർക്ക് യാതൊരു പ്രയോജനം ലഭിക്കുന്നില്ല. നാട്ടിൽ ഇറങ്ങുന്ന കാട്ടുപന്നിയെക്കുറിച്ച് വിവരം പഞ്ചായത്ത് പ്രസിഡന്റിനെ അറിയിച്ച് തോക്കുമായി വരുമ്പോഴേക്കും പന്നി ഓടിക്കളയും.