രാവിലെ മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ സമവായ ചർച്ച; വീട്ടിൽ മടങ്ങിയെത്തിയ ഉടൻ ഭാര്യയെയും ഭാര്യ മാതാവിനെയും വെട്ടി പരിക്കേല്പ്പിച്ച ശേഷം രക്ഷപ്പെടൽ; യുവാവിനെ പിന്നീട് കണ്ടെത്തിയത് തൂങ്ങിമരിച്ച നിലയിൽ
കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി പരുക്കേല്പ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്‌തു.കരിനിലം കുഴിപ്പറമ്ബില് പ്രദീപ് (48) ആണ് ജീവനൊടുക്കിയത്.
ഇയാളുടെ ഭാര്യ ചേരിത്തോട്ടത്തില് സൗമ്യ (33), ഭാര്യാ മാതാവ് ബീന നന്ദൻ (65) എന്നിവർക്ക് പ്രദീപിന്റെ ആക്രമണത്തില് ഗുരുതരമായി പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ പുഞ്ചവയല് ടൗണിന് സമീപമാണ് സംഭവം. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ഇരു കൂട്ടരും തമ്മില് പോലീസ് സ്റ്റേഷനില് ഒത്തുതീർപ്പ് ചർച്ച നടത്തിയിരുന്നു. തുടർന്നു പ്രശ്‌നം പരിഹരിച്ച ശേഷം വീട്ടിലേക്ക് പോവുകയായിരുന്നു. എന്നാല് ഇതിനു ശേഷം സൗമ്യയും ബീന നന്ദനും വാടകയ്ക്കു താമസിക്കുന്ന വീടിനു സമീപം എത്തിയപ്പോള് പ്രദീപ് ഇവരെ ആക്രമിക്കുകയായിരുന്നു.
ഇയാളുടെ ആക്രമണത്തില് ഇരുവരുടെയും ശരീരത്തില് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. നാട്ടുകാർ ചേർന്ന് ബീനയെയും സൗമ്യയെയും മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല് കോളേജിലും പ്രവേശിപ്പിച്ചു. തുടർന്ന് പ്രദീപ് സ്ഥലത്തുനിന്നു രക്ഷപ്പെട്ടിരുന്നു. പിന്നീട് വൈകിട്ട് മൂന്നു മണിയോടെ പ്രദീപിനെ പുഞ്ചവലയിലിന് സമീപമുള്ള തേക്ക് കൂപ്പില് മരത്തില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. നാളുകളായി വിജയവാഡയിലെ സ്വകാര്യ സ്ഥാപനത്തില് ജോലിക്കാരനായിരുന്നു പ്രദീപ്. സൗമ്യയും മക്കളായ പൂജ, പുണ്യ എന്നിവരും പ്രദീപിനൊപ്പം അവിടെയായിരുന്നു താമസം. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഒരു വർഷം മുൻപ് നാട്ടില് സൗമ്യ തിരിച്ചെത്തിയിരുന്നു. ഇതിനിടെ പ്രശ്‌നം പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.