ഓണാഘോഷങ്ങൾ അടിച്ചുപൊളിക്കുവാൻ “കാളവണ്ടി ഇവന്റ് മാനേജ്മെൻറ്” കാഞ്ഞിരപ്പള്ളിയിൽ
കാഞ്ഞിരപ്പള്ളി : കാളവണ്ടി കണ്ടിട്ടില്ലാത്ത പുതുതലമുറയ്ക്ക് കൗതുകമുയർത്തി “കാളവണ്ടി ഇവന്റ് മാനേജ്മെൻറ്” കാഞ്ഞിരപ്പള്ളി ചേനപ്പാടിയിൽ. മൂന്നര പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം ചേനപ്പാടി ഗ്രാമത്തിലെ കുന്നപ്പള്ളി തറവാടിന്റെ വീട്ടുമുറ്റത്ത് കാളവണ്ടിയുടെ മണിചിലങ്കയുടെ ശബ്ദം വീണ്ടും ഉയർന്നുതുടങ്ങി.
കുന്നപ്പള്ളി വീട്ടിൽ കാലങ്ങളായി കാളവണ്ടി ഉപയോഗിച്ചിരുന്നുവെങ്കിലും, മൂന്നര പതിറ്റാണ്ട് മുൻപുവരെ കാളവണ്ടി വീട്ടിലേക്ക് വേണ്ട അരി സാധനങ്ങൾ ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ കയറ്റിയിറക്കുവാനാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ എത്തിയിരിക്കുന്ന പുതിയ കാളവണ്ടിയും കാളകളും ഇവന്റ് മാനേജ്മെന്റിന്റെ ഭാഗമായി ആവശ്യക്കാർക്ക് വാടകയക്കു കൊടുക്കുവാനാണ് ഉദ്ദേശിക്കുന്നത് .
രണ്ടര ലക്ഷം രൂപ നൽകിയാണ് ഇടുക്കി ജില്ലയിലെ ചേറ്റുകുഴിയിൽ നിന്നും കാളവണ്ടി വാങ്ങിയത്. കാളയ്ക്ക് ഒന്നര ലക്ഷം രൂപ ഇതിനു പുറമേ ചിലവായി. ഓണാഘോഷങ്ങൾ അടിച്ചുപൊളിക്കുവാൻ ഇത്തവണ “കാളവണ്ടി ഇവന്റ് മാനേജ്മെൻറ്” പരീക്ഷിക്കാവുന്നതാണ് .