2 ജില്ലയിലെ പോലീസിനെ വെട്ടിച്ച് പ്രതികൾ എത്തിയത് മുണ്ടക്കയം പോലീസിന്റെ വലയിൽ…റോഡിന് കുറുകെ മുണ്ടക്കയം പോലീസിന്റെ ഗൂർഖ; പിന്നാലെ പിക്ക് അപ്പ് ലോറിയിൽ പാഞ്ഞെത്തി സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ!മുരിക്കുംവയലിൽ പ്രതികൾ മദ്യക്കുപ്പിയുമായി അക്രമിക്കാൻ ശ്രമം; മുണ്ടക്കയം ചുരുളിയിൽ പ്രതികളെ കുടുക്കി മുണ്ടക്കയം പോലീസും നാട്ടുക്കാരും ! ആലുവ അതുൽ വധക്കേസ് പ്രതികൾ കുടുങ്ങിയത് ഇങ്ങനെ….
മുണ്ടക്കയം: കൊല്ലം കരുനാഗപ്പള്ളിയിൽ കൊലക്കേസ് പ്രതിയായ ആലുവ അതുലിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന കേസിലെ നാല് പ്രതികളെ അതിസാഹസികമായി പോലീസ് പിടികൂടി. കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനും സമീപമുള്ള മുരിക്കുംവയലിൽ വെച്ച് ശനി രാത്രി 11.30 ഓടെയായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. നാട്ടുകാരും പോലീസും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതികൾ വലയിലായത്.
ദൂരൂഹയാത്രയും പോലീസിന്റെ കെണിയും
കൊലപാതകത്തിന് ശേഷം കാറിൽ രക്ഷപ്പെട്ട പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. പ്രതികളെ രഹസ്യമായി പിന്തുടർന്ന പോലീസ് സംഘം കാഞ്ഞിരപ്പള്ളി-എരുമേലി റൂട്ടിലെ ഇരുപത്തിയാറാം മൈലിൽ വെച്ച് തടയാൻ ശ്രമിച്ചെങ്കിലും പ്രതികൾ വാഹനം വെട്ടിച്ചു കടന്നുകളഞ്ഞു. തുടർന്ന് മുണ്ടക്കയം പുത്തൻചന്തയിലും പോലീസ് തടയാൻ നോക്കിയെങ്കിലും നടന്നില്ല.
പ്രതികൾ വരുന്നത് മുൻകൂട്ടി അറിഞ്ഞ മുണ്ടക്കയം പോലീസ്, എസ് ഐ സുനിൽ എസ് സംഘവും കോസ്‌വേ ജംഗ്ഷനിൽ തങ്ങളുടെ ‘ഗൂർഖ’ വാഹനം റോഡിന് കുറുകെ ഇട്ട് തടസ്സമുണ്ടാക്കി. ഇതോടെ പ്രധാന റോഡിലൂടെ പോകാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ട പ്രതികൾ, അമരാവതിയിൽ നിന്നും ഗ്രാമപ്രദേശമായ പുഞ്ചവയലിലേക്ക് വാഹനം തിരിച്ചുവിട്ടു.
സ്പെഷ്യൽ ബ്രാഞ്ച് ഓഫീസറുടെ മനക്കരുത്ത്
പ്രതികളുടെ വാഹനം തിരിച്ചറിഞ്ഞ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ ജോൺസൺ എ.ജെ (ജോൺസൺ തോമസ്) ഒട്ടും വൈകാതെ ഒരു പിക്ക് അപ്പ് ലോറിയിൽ ഇവരെ പിന്തുടർന്നു. പുഞ്ചവയൽ ഭാഗത്തെ ഇടുങ്ങിയ റോഡിലൂടെ അതിവേഗം പായുകയായിരുന്ന പ്രതികളുടെ കാറിനെ തടയാൻ തന്റെ ലോറി കൊണ്ട് ഇടിച്ചുനിർത്താൻ അദ്ദേഹം ശ്രമിച്ചു. ഇതിനിടെ നിയന്ത്രണം തെറ്റിയ പ്രതികളുടെ കാർ മറ്റൊരു സ്വിഫ്റ്റ് കാറിലും ഇടിച്ചു.
അപകടത്തെത്തുടർന്ന് വാഹനം ഉപേക്ഷിച്ച നാല് പ്രതികളും മുരിക്കുംവയൽ ഭാഗത്തെ കാടുകളിലേക്കും റബ്ബർ തോട്ടങ്ങളിലേക്കും ഓടിമറഞ്ഞു.
മദ്യക്കുപ്പിയുമായി ചെറുത്തുനിൽപ്പ്; ഒടുവിൽ കീഴടങ്ങൽ
ഉടൻ തന്നെ ജോൺസൺ എ.ജെ കോട്ടയം ജില്ലാ പോലീസ് മേധാവിയെ വിവരം അറിയിക്കുകയും കൊല്ലം, കോട്ടയം ജില്ലകളിൽ നിന്നുള്ള വൻ പോലീസ് സംഘം സ്ഥലത്തെത്തുകയും ചെയ്തു. പോലീസും നാട്ടുകാരും ചേർന്ന് പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടത്തി.
ഒടുവിൽ മുരിക്കുംവയൽ ഗവൺമെന്റ് സ്കൂളിന് സമീപത്തെ ഒരു വീടിന്റെ പിൻഭാഗത്ത് ഒളിച്ചിരുന്ന നിലയിൽ പ്രതികളെ കണ്ടെത്തി. പോലീസ് എത്തുമ്പോൾ മദ്യപിച്ചു കൊണ്ടിരിക്കുകയായിരുന്നു സംഘം. തങ്ങളെ പിടികൂടാൻ ശ്രമിച്ച പോലീസിനെയും നാട്ടുകാരെയും കൈവശമുണ്ടായിരുന്ന മദ്യക്കുപ്പികൾ കൊണ്ട് ആക്രമിക്കാൻ പ്രതികൾ മുതിർന്നു. എന്നാൽ പോലീസ് സംഘം ബലം പ്രയോഗിച്ച് നാലുപേരെയും കീഴ്‌പ്പെടുത്തുകയായിരുന്നു.