സമയോചിത ഇടപെടൽ രണ്ട് ജീവനുകൾ രക്ഷിച്ച് കോട്ടയം ഗാന്ധി നഗർ പോലീസ്
കോട്ടയം:04.11.25 രാത്രി ഏകദേശം 9 30 മണിയോടെ കോട്ടയം ഗാന്ധിനഗർ സ്റ്റേഷൻ ഫോണിലേക്ക് ഒരു കാൾ വരുന്നു സംസാരിച്ചപ്പോൾ മറുതലക്കൽ അല്പം പ്രായമായ ഒരു സ്ത്രീ വളരെ പരിഭ്രമത്തോടുകൂടിയും പേടിയോടു കൂടിയും അവ്യക്തമായി എന്തൊക്കെയോ കാര്യങ്ങൾ പറയുന്നുണ്ടായിരുന്നു. അവരുടെ സംസാരത്തിൽ നിന്ന് അവരുടെ മകനും ഭാര്യയും വിദേശത്ത് ആയിരുന്നുവെന്നും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് അവരുടെ അവിടെയുള്ള വീടും കാറും മറ്റു വസ്തുക്കളും ഒക്കെ വിറ്റശേഷം നാട്ടിലുള്ള അവരുടെ വീട്ടിലേക്ക് തിരിച്ചെത്തിയെന്നും ഇന്നലെയും സാമ്പത്തിക ബുദ്ധിമുട്ടിനെ കുറിച്ച് സംസാരം ഉണ്ടായ ശേഷം അവർ രണ്ടുപേരും ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും പറഞ്ഞു വീടിനു പുറത്തേക്ക് പോയെന്നും മറ്റും പറഞ്ഞു. GD ചാർജ് പ്രതീഷ് രാജ് ഫോൺ നമ്പറും മറ്റു വിവരങ്ങളും കുറിച്ചെടുത്ത ശേഷം ഉടൻതന്നെ നൈറ്റ് ഓഫീസർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന SI സിബിമോനെയും CPO ഡെന്നിയെയും വിവരമറിയിച്ചു. ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഇരുവരും സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി ഉടൻതന്നെ ഭക്ഷണം കഴിക്കുന്നത് മതിയാക്കി പെട്ടെന്ന് തന്നെ സ്റ്റേഷൻ മൊബൈലിൽ സംഭവസ്ഥലത്തേക്ക് ചെന്നു. ഫോൺ വിളിച്ച സ്ത്രീയെ തിരിച്ചു വിളിക്കുകയും ആ പരിസരത്തെല്ലാം അന്വേഷണം നടത്തു കയും ചെയ്തതിൽ അവരുടെ മകനെയും ഭാര്യയും നീലിമംഗലം റെയിൽവേ ട്രാക്കിനടുത്ത് നിൽക്കുന്നതായി കണ്ടു സംസാരത്തിൽ നിന്നും പെരുമാറ്റത്തിൽ നിന്നും അവർ ജീവനൊടുക്കാൻ വന്നിരിക്കുകയാണ് എന്ന് മനസ്സിലായി അവരെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ച് അവർക്ക് പറയാനുള്ളതെല്ലാം സാവധാനം ക്ഷമയോടെ കേൾക്കുകയും അവർക്ക് ധൈര്യവും ആശ്വാസവും പകർന്ന് അവരെ തിരികെ വീട്ടിൽ കൊണ്ട് ആക്കിയതിനും ശേഷമാണ് ഇരുവരും തിരികെ പോന്നത്. അവർ സംഭവസ്ഥലത്ത് എത്തുന്നതിന് അല്പം വൈകിയിരുന്നെങ്കിൽ പിറ്റേന്ന് നാടുണരുന്നത് ഒരു വലിയ ദുരന്തവാർത്ത കേട്ടുകൊണ്ടായിരുന്നേനേ. പോലീസ് കൃത്യസമയത്ത് സന്ദർഭോചിതമായി ഇടപെട്ടതിനെ തുടർന്ന് ഒരു വലിയ ദുരന്തം ഒഴിവാകുകയും രണ്ടു ജീവനുകൾ രക്ഷിക്കാനും സാധിച്ചു.