കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

സുമേഷ് എന്ന യുവാവിന്റെ പരിശ്രമത്താൽ മുണ്ടക്കയത്തെ പൊതു വ്യായാമ കേന്ദ്രത്തിൽ ഇനി പൂക്കളുടെ വർണവും സുഗന്ധവും നിറയും…

0
26ca6dfe-8c3f-47d7-a46f-6e43792755d5

ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണപ്പോൾ ഉയർന്ന ചിന്ത പോലെ, ഒരു കുഞ്ഞ് അവക്കാഡോ കുരു സുമേഷ് എന്ന യുവാവിന്റെ മനസ്സിൽ വീഴ്ത്തിയ ആശയത്തിലൂടെ പൊതുഇടം ഇനി പൂക്കളുടെ വർണങ്ങളിലും സുഗന്ധത്തിലും നിറയും. ‘‘ ഒരു വൃക്ഷം മാത്രമായിരുന്നു ലക്ഷ്യം എന്നാൽ ഇപ്പോൾ ഒരു പൂന്തോട്ടം എന്നതാണ് മനസ്സിൽ ’’ ബൈപാസ് റോഡിൽ പൊതു വ്യായാമ സ്ഥലത്തിനു മുൻപിൽ ഇന്നലെ 15–ാം ദിവസത്തെ ചെടി നട്ടുകൊണ്ട് വരിക്കാനി കിഴക്കൻമുറിയിൽ കെ.ടി.സുമേഷ് പറയുന്നു. ഓരോ ദിവസവും ഓരോ പൂ ചെടികൾ നട്ട് ഇവിടെ ഒരു ഉദ്യാനമായി മാറ്റാനാണു നീക്കം. 

വീട്ടിലേക്ക് വാങ്ങുകയും മിച്ചം വരികയും ചെയ്ത അവക്കാഡോ കുരു സുമേഷിന്റെ മനസ്സിൽ പൊട്ടിച്ച ആശയമാണ്, വ്യായാമ കേന്ദ്രത്തിന് സമീപം കുഴിച്ചു വയ്ക്കാം എന്നത്. കുരു വലിയ മരമായി അവക്കാഡോ പഴം ആളുകൾ നല്ല ആരോഗ്യത്തിനായി ഭക്ഷിക്കുന്നതുവരെ സ്വപ്നം കണ്ട് വെൽനെസ് കോച്ച് കൂടിയായ സുമേഷ് വിത്ത് നട്ടു. ഇതോടെയാണ് ഇവിടെ ഒരു പൂന്തോട്ടമാക്കി മാറ്റിയാലോ എന്ന ആശയം ഉയർന്നത്. പിന്നീട് ഓരോ ദിവസവും ഓരോ ചെടികൾ നടാം എന്നായി. അങ്ങനെ 15 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. 

വ്യായാമ കേന്ദ്രത്തിന് മുൻപിൽ മനോഹരമായ പൂന്തോട്ടം ഉണ്ടാകണം. മഞ്ഞ മുള വേലികെട്ടി മനോഹരമായി പരിപാലിക്കണം. കൂടുതൽ ആളുകൾ ഇതിനോട് സഹകരിച്ച് എത്തണം അങ്ങനെ നീളുകയാണ് സുമേഷിന്റെ പ്രതീക്ഷകൾ. ഒപ്പം ഭാര്യ ശരണ്യ മക്കൾ അനന്യ അർജുൻ എന്നിവരും ഒപ്പമുണ്ട്. ഒരു പ്രതീക്ഷയും ഇല്ലാതെ ബൈപാസ് റോഡിൽ ചെറിയ പാലത്തിന് സമീപം മുൻപ് നട്ട ഇല്ലി തൈകൾ ഇപ്പോൾ യാത്രക്കാർക്ക് തണലായി മാറി. വലിയ പ്രതീക്ഷയോടെ ആരംഭിച്ച സുമേഷിന്റെ ഒറ്റയാൾ പോരാട്ടത്തിൽ കൂടുതൽ ആളുകളുടെ സഹകരണങ്ങളും ലഭിക്കുന്നു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ജില്ലാ പഞ്ചായത്തംഗം പി.ആർ.അനുപമയുടെ നേതൃത്വത്തിലാണ് പൊതുവ്യായാമ കേന്ദ്രം ആരംഭിച്ചത്. പ്രഭാതത്തിലും വൈകുന്നേരങ്ങളിലും ഇവിടെ നിരവധി ആളുകളും എത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed