കാട്ടാന ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ പുരുഷോത്തമന് അന്ത്യാഞ്ജലി ; സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തിന്റെ ആദ്യഗഡു കൈമാറി
കാഞ്ഞിരപ്പള്ളി : കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തമ്പലക്കാട് കുറ്റിക്കാട്ട് പുരുഷോത്തമന് നാട് അന്ത്യഞ്ജലിയർപ്പിച്ചു. ചൊവ്വാഴ്ച രാത്രിയിൽ മൃതദേഹം വീട്ടിലെത്തിച്ചത് മുതൽ തമ്പലക്കാട്ടിലെ വീട്ടിലേക്ക് നാട്ടുകാരടക്കം നിരവധിപ്പേർ അന്ത്യോപചാരം അർപ്പിക്കുവാൻ എത്തിയിരുന്നു. മുണ്ടക്കയം മതമ്പയിൽ പാട്ടത്തിനെടുത്ത റബ്ബർതോട്ടത്തിൽ ടാപ്പിങ് നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് പുരുഷോത്തമനെ കാട്ടാന ആക്രമിച്ചത് . ഒപ്പമുണ്ടായിരുന്ന ഇളയ മകൻ കെ.പി. രാഹുൽ ഓടി മാറിയതിനാൽ കാട്ടാന ആക്രമണത്തിൽനിന്ന് രക്ഷപ്പെടുകയായിരുന്നു.
സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയായ 10 ലക്ഷം രൂപയിൽ ആദ്യ ഗഡു വായ അഞ്ചുലക്ഷം രൂപയുടെ രേഖകൾ കുടുംബത്തിന് കൈമാറി. വണ്ടൻപതാൽ ഫോ റസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീ സർ മനോജ് കെ. ചന്ദ്രന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് തുക കൈമാറാനെത്തിയത്. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് തുകയുടെ രേഖകൾ കൈമാറി.