കുഴിയും കുളവുമൊക്കെ താണ്ടി എത്തിയാൽ പ്രകൃതി സുന്ദരമായ മേലോരത്ത് എത്താം. മേലോരത്ത് എത്താൻ നടുവൊടിക്കുന്ന യാത്ര
ഇവിടെ നിന്നും ആഴങ്ങാട് ആനചാരി വഴി പെരുവന്താനത്തേക്കും വഴിയുണ്ട്. വിവരിക്കുന്നത് ഓഫ് റോഡ് വിനോദ സഞ്ചാര കേന്ദ്രമായ ഒരു പ്രദേശത്തെപ്പറ്റിയല്ല. സാധാരണക്കാരായ മലയോര കർഷകർ താമസിക്കുന്ന ഗ്രാമങ്ങളെ കുറിച്ചാണ്. ഇവിടേക്ക് റോഡ് ഉണ്ടെങ്കിലും നാട്ടുകാരുടെ നടുവൊടിക്കുന്ന യാത്രയ്ക്ക് നാളുകളുടെ ദുരിതം പേറുകയാണ്.
35–ാം മൈലിൽ ദേശീയപാതയിൽ നിന്നും ബോയ്സ് എസ്റ്റേറ്റ് വഴി ആരംഭിച്ച് മേലോരം വഴി പെരുവന്താനത്ത് എത്തുന്നതാണ് റോഡ്. വളമണ്ണ് പുരം കവല മുതൽ മേലോരം വരെയുള്ള ഏഴ് കിലോമീറ്ററിലാണ് യാത്ര കഠിനം. ഇതിൽ അഞ്ച് കിലോമീറ്റർ പൂർണമായും തകർന്ന നിലയിലാണ്. ടാറിങ് പൂർണമായും ഒലിച്ചു പോയതോടെ വലിയ കുഴികൾ രൂപപ്പെട്ടു. ഇരുചക്രവാഹനങ്ങളിൽ പോലും കടന്നു പോകാൻ കഴിയാത്ത വിധം റോഡ് നശിച്ചു കൊണ്ടിരിക്കുന്നു.
2017 ൽ പോപ്പുലർ കാർ റാലി വരെ നടത്തിയ ഈ റോഡ് തുടർന്നുണ്ടായ പ്രളയങ്ങളിലാണ് കൂടുതലായും തകർന്നത്. ഒരു കെഎസ്ആർടിസി ബസ് നിലവിൽ സർവീസ് നടത്തുന്നുണ്ട്. ബസിന് പല ദിവസങ്ങളിലും കേടുപാടുകൾ സംഭവിക്കുന്നത് പതിവാണെന്ന് ജീവനക്കാർ പറയുന്നു. ടാക്സി വാഹനങ്ങൾ ഇതുവഴി പോകാൻ തയാറാകുന്നുമില്ല. ഇതോടെ ജനങ്ങൾ കൂടുതൽ ദുരിതത്തിലായി. കൊക്കയാർ പഞ്ചായത്ത് പ്രദേശമായ ഇവിടെ റോഡിന്റെ നിർമാണം നടത്താൻ പദ്ധതി ഉണ്ടാകുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും നടപടികൾ വൈകുകയാണെന്ന് നാട്ടുകാർ പറയുന്നു.