കാഞ്ഞിരപ്പള്ളി ബൈപ്പാസിനു പുതുജീവൻ വെക്കുന്നു. എത്രയും പെട്ടെന്ന് റീടെണ്ടർ ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്നു ധനമന്ത്രി.കഴിഞ്ഞ വർഷമാണ് ബൈപ്പാസ് നിർമാണം ആരംഭിച്ചത്
കാഞ്ഞിരപ്പള്ളി ബൈപ്പാസിന്റെ നടപടിക്രമങ്ങൾ എത്രയും പെട്ടെന്ന് പൂർത്തീകരിച്ചു റീടെണ്ടർ ചെയ്യാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്ന് ഡോ. എൻ ജയരാജ് എംഎൽഎയുടെ സബ്മിഷൻ ഉള്ള മറുപടി ധനകാര്യ മന്ത്രി സഭയിൽ പറഞ്ഞു.
നഗരത്തിന്റെ വികസന സ്വപ്‌നങ്ങൾക്കു പ്രതീക്ഷ നൽകുന്ന ഒന്നാണ് ബൈപ്പാസ്. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ വർഷമാണ് ബൈപാസ് നിർമാണം ആരംഭിച്ചത്.
ഗുജറാത്തിലെ ബാക്‌ബോൺ കൺസ്ട്രക്ഷൻ കമ്പനി കരാർ ഏറ്റെടുത്തത്. എന്നാൽ, 18 മാസം നിർമാണ കാലാവധി പറഞ്ഞിട്ടും പാറപൊട്ടിക്കൽ മണ്ണു നീക്കം ഉൾപ്പടെ കാലതാമസം വരുത്തുകയും നിർദേശങ്ങൾ പലതും അവഗണിക്കുകയും ചെയ്തതോടെ കാരാറുകരെ ഒഴിവാക്കുകയായിരുന്നു. പിന്നീട് പദ്ധതി നിലച്ച അവസ്ഥയിലായിരുന്നു. റീ ടെണ്ടറിനുള്ള നപടി അതിവേഗം പുരോഗമിക്കുകയാണെന്നു ധനമന്ത്രി സഭയെ അറിയിച്ചു.
നിർമാണത്തിനായി ടെക്ക്നിക്കൽ സാങ്ഷനുവേണ്ടിയുള്ള ടിഎസ് കമ്മിറ്റി കൂടിയിട്ടില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ഉൾപ്പടെ വന്നാൽ ഇതിൽ കാലതാമസം ഉണ്ടാകും എത്രയും വേഗം തുടർ നടപടികൾ സ്വീകരണിക്കണമെന്നു എം.എൽ.എ പറഞ്ഞു.
ദേശീയപാതയിൽ റാണി ആശുപത്രിപടിക്കൽനിന്ന് ആരംഭിച്ച് കുരിശുങ്കൽ കവലയിൽ പഞ്ചായത്ത് ഓഫിസിന് എതിർവശത്തായി ദേശീയപാതയിൽ എത്തുന്ന രീതിയിലാണ് ബൈപാസ് വിഭാവനം ചെയ്‌തിരിക്കുന്നത്. ഏറ്റെടുത്ത 8.64 ഏക്കർ സ്ഥലം ബൈപാസിന്റെ നിർവഹണ ഏജൻസിയായ കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന് (ആർ.ബി.ഡി.സി.കെ) കൈമാറിയിരുന്നു.
കിഫ്ബി ധനസഹായത്താൽ പൂർത്തിയാക്കുന്ന ബൈപാസിന് അനുവദിച്ച 79.6 കോടിയിൽ സ്ഥലമേറ്റെടുക്കലിന് ചെലവഴിച്ചതിനുശേഷം നിർമാണത്തിന് മാത്രമായി പുതുക്കിയ നിരക്കിൽ കണക്കാക്കിയ എസ്റ്റിമേറ്റ് 30 കോടിയാണ്.
ഇതിൽ 13 കോടിയോളം രൂപ ചിറ്റാർപുഴക്കും കാഞ്ഞിരപ്പള്ളി-മണിമല റോഡിനും മുകളിലായുള്ള ഫ്‌ലൈഓവറിന് മാത്രമാണ്. ഫ്ലൈഓവർ പണിയുന്നതിനുള്ള പില്ലറുകളുടെ നിർമാണം ആരംഭിച്ചിരുന്നു.
റാണി ആശുപത്രിപടിക്കൽനിന്ന് ഏറ്റെടുത്ത ഭൂമിയിൽ ബൈപാസിന്റെ നിർമാണം നടന്നുവരികയായിരുന്നു. അതിനിടയാണ് പ്രതിസന്ധി ഉടലെടുത്തത്.