കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എക്സ്-റേ മെഷീൻ കട്ടപ്പുറത്ത്; ആശുപത്രിയിൽ 50, പുറത്ത് 400; കൊള്ളവില നൽകി സ്വകാര്യ ലാബുകളെ ആശ്രയിക്കണം,അധികൃതർ മൗനത്തിൽ, രോഗികൾ ദുരിതത്തിൽ;
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ എക്സ്-റേ മെഷീൻ തകരാറിലായിട്ട് ദിവസങ്ങൾ പിന്നിടുന്നു. താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഹൈറേഞ്ച് അതിർത്തിയിൽ നിന്നും വരെ സാധാരണക്കാർ ആശ്രയിക്കുന്ന പ്രധാന ചികിത്സാ കേന്ദ്രത്തിലാണ് ഈ ദുരവസ്ഥ. മെഷീൻ പ്രവർത്തിക്കാത്തതിനെ തുടർന്ന് നൂറുകണക്കിന് രോഗികളാണ് പ്രതിദിനം ബുദ്ധിമുട്ടുന്നത്.
കൊള്ളവില നൽകി സ്വകാര്യ ലാബുകളെ ആശ്രയിക്കണം
ആശുപത്രിയിൽ വെറും 50 രൂപയ്ക്ക് ലഭ്യമായിരുന്ന എക്സ്-റേ സേവനമാണ് ഇപ്പോൾ സാധാരണക്കാർക്ക് നഷ്ടമായിരിക്കുന്നത്. നിലവിൽ ആശുപത്രിയിൽ എത്തുന്നവർക്ക് എക്സ്-റേ എടുക്കണമെങ്കിൽ സമീപത്തെ സ്വകാര്യ ഡയഗ്നോസ്റ്റിക് സെന്ററുകളെ ആശ്രയിക്കേണ്ടി വരുന്നു. അവിടെ 400 രൂപയോളമാണ് ഒരു എക്സ്-റേയ്ക്ക് ഈടാക്കുന്നത്
നിർധനരായ രോഗികൾക്ക് എട്ടു മടങ്ങോളം അധികം തുക നൽകേണ്ടി വരുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അപകടങ്ങളിൽപ്പെട്ട് എത്തുന്നവർക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി എത്തുന്നവർക്കും മെഷീന്റെ തകരാർ തിരിച്ചടിയാവുകയാണ്.
അധികൃതർ പുലർത്തുന്ന മൗനം
മെഷീൻ തകരാറിലായി ദിവസങ്ങൾ കഴിഞ്ഞിട്ടും അത് നന്നാക്കാനോ പകരം സംവിധാനം ഏർപ്പെടുത്താനോ ആശുപത്രി അധികൃതരോ ആരോഗ്യ വകുപ്പോ തയ്യാറായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. മെഷീൻ എന്ന് പ്രവർത്തനക്ഷമമാകുമെന്ന കാര്യത്തിലും വ്യക്തമായ മറുപടി ലഭ്യമല്ല.
“സാധാരണക്കാരന്റെ ആശ്രയമായ സർക്കാർ ആശുപത്രിയിൽ ഇത്തരമൊരു അനാസ്ഥ തുടരുന്നത് അംഗീകരിക്കാനാവില്ല. അടിയന്തരമായി മെഷീൻ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനം പുനരാരംഭിക്കണം.” – നാട്ടുകാർ