പൂഞ്ഞാറിൽ വീണ്ടും പൂഞ്ഞാർ ആശാൻ; ബിജെപി സ്ഥാനാർഥിയായി പി.സി. ജോർജ് മത്സരിച്ചേക്കും
കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി പി.സി. ജോർജ് മത്സരിക്കാനൊരുങ്ങുന്നു. തനിക്ക് പൂഞ്ഞാറിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്ന് പി.സി. ജോർജ് പാർട്ടി നേതൃത്വത്തെ ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ദീർഘകാലം അദ്ദേഹം പ്രതിനിധീകരിച്ച മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരത്തിന് വഴിയൊരുങ്ങുകയാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച പി.സി. ജോർജ് 40,000-ത്തിലധികം വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇത്തവണ ബിജെപി ചിഹ്നത്തിൽ മത്സരിക്കുന്നത് ഗുണകരമാകുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ.ക്രൈസ്തവ വോട്ടുകൾ കൂടി ലക്ഷ്യം വെക്കുന്ന ബിജെപിക്ക് പി.സി. ജോർജിനെപ്പോലൊരു നേതാവ് പൂഞ്ഞാറിൽ മത്സരിക്കുന്നത് വലിയ ഊർജ്ജം നൽകുമെന്നാണ് പാർട്ടി വിലയിരുത്തൽ.
നിലവിൽ സിറ്റിംഗ് എംഎൽഎയായ സെബാസ്റ്റ്യൻ കുളത്തുങ്കലിനെ (എൽഡിഎഫ്) നേരിടാൻ പി.സി. ജോർജിനെത്തുന്നത് മണ്ഡലത്തിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് കാരണമാകും. യുഡിഎഫ് സ്ഥാനാർഥിയെക്കൂടി പ്രഖ്യാപിക്കുന്നതോടെ പൂഞ്ഞാറിലെ പോരാട്ടം കൂടുതൽ വാശിയേറിയതാകും.