പാറയിൽ അമ്പലം നിവാസികൾക്കായി പാറപോലെ മെമ്പർ കൂടെ നിന്നു; വീടുകളുടെ വശങ്ങൾ പൊളിച്ചു റോഡിനായി പലരും സ്ഥലം നൽകി. അടുക്കളയും, വീടുകളുടെ വരാന്തയും പോയവരുണ്ട്…അവസാനം റോഡ് റെഡി, ഉദ്ഘാടനം ഒക്ടോബർ 12ന്
അസാധ്യമെന്നു കരുതിയ റോഡ് എന്ന സ്വപ്നം ഒടുവിൽ പൂവണിഞ്ഞു. ടൗണിന് അര കിലോമീറ്റർ ചുറ്റളവിലാണു പാറയിൽ അമ്പലം കോളനി. ഇവിടെ നിന്നാൽ നഗരത്തിന്റെ കാഴ്ചകളും കോലാഹലങ്ങളും അടുത്തറിയാൻ കഴിയും. പക്ഷേ, കോളനി നിവാസികൾക്ക് ടൗണിൽ എത്തണമെങ്കിൽ കാൽനട യാത്ര മാത്രമായിരുന്നു അഭയം. രോഗികളെ കസേരയിൽ ഇരുത്തി ചുമന്നു റോഡിൽ എത്തിക്കണമായിരുന്നു.
പഞ്ചായത്ത് സ്ഥിരസമിതി ചെയർമാനും വാർഡ് അംഗവുമായ സി.വി.അനിൽ കുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഒത്തുചേർന്നതോടെ അസാധ്യമെന്നു പറഞ്ഞ റോഡ് സാധ്യമാക്കി മാറ്റി. തങ്ങളുടെ വീടുകളുടെ വശങ്ങൾ പൊളിച്ചു റോഡിനായി പലരും സ്ഥലം നൽകി. അടുക്കളയും, വീടുകളുടെ വരാന്തയും പോയവരുണ്ട്.
നിർമാണത്തിൽ നാട്ടുകാർ ശ്രമദാനമായി ഒപ്പം ചേർന്നു. സംരക്ഷണഭിത്തി, കോൺക്രീറ്റിങ് എന്നിവയുടെ ഫണ്ടുകൾ പഞ്ചായത്തിൽ നിന്നും എംഎൽഎ ഫണ്ടിൽ നിന്നും ലഭ്യമാക്കി.റോഡിന്റെ സ്ഥലത്തിനായി കെട്ടിടങ്ങൾ പൊളിച്ചു നീക്കേണ്ടി വന്ന സാഹചര്യത്തിൽ അവർക്കു പകരം സംവിധാനം ഏർപ്പെടുത്താൻ നാട്ടുകാർ തന്നെ ചേർന്നു ശ്രമദാനമായി നിർമാണം നടത്തി കൊടുത്തു.
മുക്കാൽ കിലോമീറ്ററിൽ അധികമാണു റോഡിന്റെ നീളം. ഇതുവരെ അരക്കോടിയിലേറെ തുക ചെലവായി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ജില്ലാ പഞ്ചായത്തംഗം പി.ആർ.അനുപമ, പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് എന്നിവരുടെ സഹായത്തോടെ തുക ലഭ്യമാക്കിയതും നാട്ടുകാരുടെ വിശ്രമമില്ലാത്ത പരിശ്രമവുമാണു റോഡ് എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ സാധിച്ചതെന്നു പഞ്ചായത്തംഗം സി.വി.അനിൽ കുമാർ പറയുന്നു