കോട്ടയത്ത് വൻ കവര്‍ച്ച; വൃദ്ധയും മകളും താമസിക്കുന്ന വീട്ടില്‍നിന്ന് നഷ്ടമായത് 50 പവനും പണവും
വൃദ്ധയും മകളും മാത്രം താമസിക്കുന്ന വീട്ടില്‍ വൻ കവർച്ച. കഞ്ഞിക്കുഴി മാങ്ങാനത്ത് വില്ലയില്‍ നിന്നാണ് 50 പവനും പണവും കവർന്നത്.അമ്ബുങ്കയത്ത് വീട്ടില്‍ അന്നമ്മ തോമസ് (84), മകള്‍ സ്‌നേഹ ഫിലിപ്പ് (54) എന്നിവരാണ് ഇവിടെ താമസിക്കുന്നത്. സ്‌നേഹയുടെ ഭർത്താവ് വിദേശത്താണ്. ഇവർ ആശുപത്രിയില്‍ പോയ സമയത്തായിരുന്നു മോഷണം. വീടിന്റെ വാതില്‍ തകർത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്.
കുറച്ചുനാളുകളായി ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളാണ് അന്നമ്മ തോമസ്. ഇന്നലെ രാത്രി ഇവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും തുടർന്ന് ആംബുലൻസ് വിളിച്ച് മാങ്ങാനത്തെ ആശുപത്രിയില്‍ കൊണ്ടുപോവുകയും ചെയ്തു. ഇന്നുപുലർച്ചെ ആറുമണിയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മുൻ വാതില്‍ തകർത്ത് അകത്തു കടന്ന മോഷ്ടാവ് മുറിയിലെ സ്റ്റീല്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് കവർന്നത്.
ഇന്നലെ രാത്രി രണ്ട് മണിക്കും പുലർച്ചെ ആറു മണിക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പ്രതിയെ സംബന്ധിച്ച് സൂചന ലഭിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്. വീടുമായി അടുത്തുബന്ധമുള്ളവരാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. താമസക്കാർ ആശുപത്രിയില്‍ പോയതുള്‍പ്പെടെ വ്യക്തമായി മനസിലാക്കിയശേഷമായിരുന്നു മോഷണം എന്നാണ് കരുതുന്നത് .