എരുമേലി പഞ്ചായത്ത് മെമ്പർമാരെ, മാധ്യമങ്ങൾ ഉന്നയിക്കുന്ന ജനകീയ വിഷയങ്ങൾ വാസ്തവം ഉള്ളത് ആണോയെന്ന് പരിശോധിക്കുകയും വാസ്തവം ഉണ്ടെന്ന് ബോധ്യമായാൽ കൃത്യമായി നടപടികൾ സ്വീകരിക്കുകയും വേണം. എരുമേലി പഞ്ചായത്തിന്റെ നല്ല നേട്ടങ്ങൾ നന്നായി വാർത്ത ചെയ്തിട്ടുള്ളത് പോലെ ജനങ്ങളുടെ പരാതികളും ഉന്നയിക്കാൻ മാധ്യമങ്ങൾ ബാധ്യസ്ഥരാണ്
എന്റെ വാർഡിലെ കാര്യം മാത്രം ഞാൻ നോക്കിയാൽ മതി എന്ന് മാത്രമല്ല, ഞാൻ തെരഞ്ഞെടുക്കപ്പെട്ടത് വാർഡിന് വേണ്ടി മാത്രമല്ലന്നും പഞ്ചായത്തിലെ പൊതു വിഷയങ്ങളിൽ മെമ്പർ അഥവാ ജനപ്രതിനിധി എന്ന നിലയിൽ ഞാൻ ഇടപെടേണ്ടതുണ്ടെന്നും ബഹുമാന്യരായ മെമ്പർമാരെ ഓർമിപ്പിച്ചുകൊണ്ട് എരുമേലി ആമക്കുന്ന് പാലത്തിൽ ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നം നിങ്ങളുടെ ശ്രദ്ധയിലേക്ക് അറിയിക്കുകയാണ്.
ഇപ്പോഴത്തെ അവസ്ഥ…
നിലവിൽ ബലക്ഷയത്തിലായ ആമക്കുന്ന് പാലത്തെ കൂടുതൽ അപകടത്തിലാക്കിയാണ് ഇപ്പോൾ പാലത്തിന്റെ തൂണുകളിലും തോട്ടിലുമായി തടികളും മാലിന്യങ്ങളും അടിഞ്ഞിരിക്കുന്നത്. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തടികൾ ആണ് വെട്ടി ഒഴുക്കിവിട്ട നിലയിൽ അടിഞ്ഞുകൂടി പാലത്തിന് അപകടം വർധിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം പ്ലാസ്റ്റിക് ഉൾപ്പടെ വൻ തോതിൽ മാലിന്യങ്ങളുമുണ്ട്. അപകട ഭീഷണിയായി മാറിയ തടികൾ നീക്കുന്നതിന് പഞ്ചായത്ത് അധികൃതർ നടപടികൾ സ്വീകരിക്കണമെന്നും തടികളും മലിന്യങ്ങളും തോട്ടിൽ ഒഴുക്കി വിടുന്നവർക്കെതിരെ പഞ്ചായത്ത് രാജ് നിയമ ചട്ടങ്ങൾ പ്രകാരം അന്വേഷണം നടത്തി കുറ്റക്കാർ ആരെന്ന് കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പടെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നും മുഴുവൻ മെമ്പർമാരോടും നാട്ടുകാർ ആവശ്യപ്പെടുന്നു.
ഫ്ലാഷ് ബാക്ക്….
2018 ലെ പ്രളയത്തോടെയാണ് ആമക്കുന്ന് പാലം ബലക്ഷയത്തിലായത്. പിന്നെ തുടർച്ചയായി പ്രളയം മൂലം പാലത്തിന്റെ ശേഷി തകർന്നു. പാലത്തിന്റെ പ്രവേശന ഭാഗം വിള്ളൽ മൂലം ഗർത്തങ്ങൾ ആയി നാട്ടുകാർ അപകട സൂചന മുന്നറിയിപ്പ് ബോർഡ് വെച്ചു. ഇതോടെ ആണ് അധികൃതർ ശ്രദ്ധിക്കുന്നത്. നേരത്തെ പാലം ബലക്ഷയത്തിലായപ്പോൾ അറ്റകുറ്റപ്പണി കൊണ്ട് പരിഹരിക്കാമായിരുന്നു. പുതിയ പാലം നിർമിക്കുകയാണ് പോംവഴി എന്ന് ഒടുവിൽ പഞ്ചായത്ത് അസി. എഞ്ചിനീയർ റിപ്പോർട്ട് നൽകിയതിനെ തുടർന്ന് പൊതു മരാമത്ത് വകുപ്പിനെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. എരുമേലി സ്വദേശിയും പൊതു പ്രവർത്തകനുമായ അജു മലയിൽ ഇടപെട്ട് എംഎൽഎ ഫണ്ടിൽ നിന്ന് 80 ലക്ഷം അനുവദിച്ചതോടെ പുതിയ പാലം നിർമിക്കാൻ പദ്ധതി ആയെങ്കിലും നിർമാണത്തിലേക്ക് നടപടികൾ ആയിട്ടില്ല.