മതസൗഹാർദ്ദത്തിന്റെ ‘നീരുറവ’; റമളാൻ മാസത്തിൽ പള്ളിയിലേക്ക് ജലമെത്തിച്ച് ഡോക്ടർ ചെറിയാൻ…യഥാർത്ഥ ‘കേരള സ്റ്റോറി’ പങ്കുവെക്കുകയാണ് കൂട്ടിക്കൽ – കൊക്കയാർ അതിർത്തിയിലെ നാരകംപുഴ
ഒത്തൊരുമയുടെയും യഥാർത്ഥ ‘കേരള സ്റ്റോറി’ പങ്കുവെക്കുകയാണ് കൂട്ടിക്കൽ – കൊക്കയാർ അതിർത്തിയിലെ നാരകംപുഴ. കടുത്ത വേനലിൽ പള്ളിയിലെ കിണർ വറ്റിവരണ്ടപ്പോൾ, അയൽവാസിയായ ക്രൈസ്തവ സഹോദരൻ കാരുണ്യത്തിന്റെ ഉറവയായി മാറിയ കഥയാണിത്.
പ്രതിസന്ധിയിൽ തുണയായ അയൽവാസി
പുണ്യ റമളാൻ മാസം ആരംഭിച്ചതോടെ നാരകംപുഴ പ്രദേശത്ത് കടുത്ത വേനൽ അനുഭവപ്പെട്ടിരുന്നു. പള്ളിയിലെ കിണർ വറ്റിയതോടെ വുളുഅ് (അംഗശുദ്ധി) ചെയ്യാനോ മറ്റ് ആവശ്യങ്ങൾക്കോ വെള്ളമില്ലാത്ത അവസ്ഥയായി. തുടക്കത്തിൽ ടാങ്കറിൽ വെള്ളം വിലയ്ക്ക് വാങ്ങിയിരുന്നെങ്കിലും സാമ്പത്തിക ബാധ്യത വലിയ പ്രതിസന്ധിയായി മാറി.
ഇതറിഞ്ഞ പള്ളിയുടെ അയൽവാസിയും പ്രദേശത്തെ പ്രിയപ്പെട്ട ഡോക്ടറുമായ ഡോ. കെ.സി. ചെറിയാൻ ഉടൻ തന്നെ സഹായഹസ്തവുമായി മുന്നോട്ടുവന്നു. തന്റെ വീട്ടിലെ ആവശ്യത്തിനായി ആറ്റിൽ നിന്നും പമ്പ് ചെയ്യുന്ന വെള്ളം പള്ളിയിലേക്കും നൽകാൻ അദ്ദേഹം തയ്യാറായി. റമളാൻ മാസം മുഴുവൻ മുടക്കമില്ലാതെ ഈ സേവനം അദ്ദേഹം തുടർന്നു.
സ്നേഹാദരങ്ങളോടെ മഹല്ല് കമ്മിറ്റി
അയൽവാസിയുടെ സ്നേഹപ്രവൃത്തിക്ക് നന്ദി അറിയിക്കാൻ പള്ളി കമ്മിറ്റിയും വിശ്വാസികളും മറന്നില്ല. റമളാനിലെ പ്രത്യേക പ്രാർത്ഥനാ വേളകളിലും പെരുന്നാൾ നമസ്കാരത്തിന് ശേഷവും ഡോക്ടർക്കും കുടുംബത്തിനുമായി പ്രത്യേക പ്രാർത്ഥനകൾ നടത്തി.
ഈദ് ദിനത്തിൽ ഇമാം ഇസ്മായിൽ മൗലവി, മഹല്ല് കമ്മിറ്റി ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ ഡോക്ടറുടെ വീട്ടിലെത്തി പെരുന്നാൾ ആശംസകൾ അറിയിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.