300 മണിക്കൂർ, 3000 കാര്യങ്ങൾ, അതിനിടെ അവധിയും; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ലഭിക്കുന്നത് 20 ദിവസം മാത്രം
മുണ്ടക്കയം ∙ പ്രചാരണത്തിന് മുന്നണികൾക്ക് ഇനി ലഭിക്കുന്നത് 20 ദിവസം മാത്രം. പ്രചാരണത്തിനായി ലഭിക്കുന്ന സമയം നോക്കിയാൽ ഏതാണ്ട് 300 മണിക്കൂറുകൾ മാത്രം. വോട്ടുകളുടെ കണക്കുകൂട്ടലുകൾക്കിടെ രാഷ്ട്രീയ പാർട്ടികൾക്ക് മുൻപിൽ ആശങ്കയായി മാറുന്നത് പരിമിതമായ ദിവസങ്ങളും സമയവും തന്നെ. ചുരുക്കി പറഞ്ഞാൽ ക്ലോക്കിന്റെ സെക്കൻഡ് സൂചി പോലെ ഓടി നിന്നാലേ തിരഞ്ഞെടുപ്പ് കടമ്പ കടക്കാനാകൂ.
പെസഹ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റർ എന്നിങ്ങനെ നാല് അവധി ദിനങ്ങളാണ് ഈ ദിവസങ്ങൾക്കുള്ളിൽ വരുന്നത്. ഇതോടെ നാല് ദിവസങ്ങളിലെ പ്രചാരണം മന്ദഗതിയിലാകും. ആളുകൾ വീടുകളിൽ കാണുന്ന ഞായറാഴ്ച ദിവസങ്ങളാണ് എല്ലാ തിരഞ്ഞെടുപ്പുകളുടെയും പ്രചാരണത്തിന്റെ നിർണായക ദിനം. എന്നാൽ ഇക്കുറി ലഭിക്കുന്ന മൂന്ന് ഞായറാഴ്ചകളിൽ ഒന്ന് ഈസ്റ്റർ ആയതോടെ ആ ദിവസത്തെ പരിപാടികളും ഒഴിവാക്കേണ്ടി വരും.
നേരത്ത് പ്രചാരണങ്ങൾക്ക് ആളെ ഇറക്കിയാൽ രണ്ട് മൂന്ന് ദിവസത്തിനകം ആളുകൾ കുറയുമെന്നുറപ്പാണ്. അതുകൊണ്ട് തന്നെ രാവിലെ 11 വരെയും. ഉച്ചകഴിഞ്ഞ് മൂന്നിന് ശേഷവും മതി പൊതുപ്രചാരണവും പരിപാടികളും എന്നാണ് രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം. ഇതോടെ പ്രചാരണ മണിക്കൂറിൽ നിന്നും ദിവസവും മൂന്ന് മണിക്കൂർ വീണ്ടും നഷ്ടമാകും.