എരുമേലിയിലെ കെഎസ്ആർടിസി സ്റ്റാൻഡ് മാറ്റാൻ സർക്കാർ സ്ഥലവും സ്വകാര്യ സ്ഥലവും പഞ്ചായത്ത് തിരഞ്ഞുകൊണ്ടിരിക്കേ എരുമേലി- മുണ്ടക്കയം റോഡിൽ പേരൂർത്തോട് ഭാഗത്ത് വനം വകുപ്പിന്റെ കൈവശമുള്ള നാലര ഏക്കർ ഭൂമി റവന്യു പുറമ്പോക്ക് ആണെന്ന രേഖയുമായി പൊതു പ്രവർത്തകൻ രംഗത്ത്
എരുമേലിയിലെ കെഎസ്ആർടിസി സ്റ്റാൻഡ് മാറ്റാൻ സർക്കാർ സ്ഥലവും സ്വകാര്യ സ്ഥലവും പഞ്ചായത്ത് തിരഞ്ഞുകൊണ്ടിരിക്കേ വനം വകുപ്പിന്റെ കൈവശമുള്ള നാലര ഏക്കർ ഭൂമി റവന്യു പുറമ്പോക്ക് ആണെന്ന രേഖയുമായി പൊതു പ്രവർത്തകൻ രംഗത്ത്. കെഎസ്ആർടിസി സ്റ്റാൻഡും സ്ഥലവും മൂന്ന് മാസത്തിനകം ഒഴിഞ്ഞു നൽകണമെന്ന് കഴിഞ്ഞ ദിവസം പാലാ സബ് കോടതി വിധി നൽകിയിരുന്നു. ഇതിനെതിരെ അപ്പീൽ നൽകാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും സ്റ്റാൻഡിലെ ഓഫിസ് ഉൾപ്പെട്ട കെട്ടിടത്തിന്റെ ശോചനീയ അവസ്ഥ മൂലം കെട്ടിടം പൊളിച്ചു മാറ്റി പുതിയ കെട്ടിടം നിർമിക്കുന്നത് വരെ അനുയോജ്യമായ സ്ഥലത്തേക്ക് സ്റ്റാൻഡ് മാറ്റാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങൾ പഞ്ചായത്ത് പരിശോധിച്ചു വരികയാണ്. ഇതിനിടെയാണ് നാലര ഏക്കർ പുറമ്പോക്ക് ഭൂമി സർക്കാർ വക ആയി ഉണ്ടെന്നുള്ള വിവരാവകാശ രേഖയുമായി പൊതു പ്രവർത്തകൻ എരുമേലി സ്വദേശി ലൂയിസ് ഡേവിഡ് രംഗത്ത് എത്തിയത്. എരുമേലി- മുണ്ടക്കയം റോഡിൽ
പേരൂർത്തോട് ഭാഗത്ത് ആണ് ദേശീയ പാതയോരത്ത് വനം വകുപ്പിന്റെ കൈവശമുള്ള ഭൂമി സർക്കാർ വക പുറമ്പോക്ക് ഭൂമി ആണെന്ന രേഖയുള്ളത്. അതേസമയം ഈ സ്ഥലം കെഎസ്ആർടിസി സ്റ്റാൻഡ് പ്രവർത്തിപ്പിക്കാൻ അനുയോജ്യമല്ലന്നാണ് ജനപ്രതിനിധികളുടെ അഭിപ്രായം. എരുമേലി ടൗണിൽ നിന്ന് ഏറെ ദൂരമുണ്ട് ഈ സ്ഥലത്തേക്ക്. ശബരിമല സീസൺ കാലത്ത് രാത്രിയും പകലുമായി നൂറുകണക്കിന് സർവീസ് ഓപ്പറേറ്റ് ചെയ്യാൻ എരുമേലി ടൗണിൽ തന്നെ സ്ഥലം കിട്ടിയാലാണ് സൗകര്യപ്രദമാകുന്നതെന്ന് കെഎസ്ആർടിസി അധികൃതർ പറയുന്നു. അതേസമയം പേരൂർത്തോട് ഭാഗത്ത് വനം വകുപ്പിന്റെ പക്കലുള്ള നാലര ഏക്കർ സ്ഥലം വിവിധ വികസന പ്രവർത്തനങ്ങൾക്കായി പഞ്ചായത്ത് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഈ സ്ഥലം മിച്ചഭൂമി ആയി സർക്കാർ ഏറ്റെടുത്തതാണെന്നും വനം വകുപ്പിന്റെ നിയന്ത്രണത്തിലാണെന്നും നിലവിൽ സർക്കാർ വക പുറമ്പോക്ക് ഭൂമി ആണെന്നുമാണ് കാഞ്ഞിരപ്പള്ളി തഹസീൽദാർ ലൂയിസ് ഡേവിഡ് നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി അറിയിച്ചിരിക്കുന്നത്. എരുമേലി തെക്ക് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 27 ല്‍ റീസര്‍വ്വേ 12/1ല്‍പ്പെട്ട 1.8250 ഹെക്ടര്‍ സ്ഥലം ( നാലര ഏക്കര്‍) റവന്യു രേഖകള്‍ പ്രകാരം സര്‍ക്കാര്‍ വക പുറംമ്പോക്ക് ഭൂമിയാണെന്ന് മറുപടിയിൽ പറയുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പിന്റെ മറുപടിയെന്നും ലൂയിസ് ഡേവിഡ് പറഞ്ഞു. ശബരിമല തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയില്‍ അയ്യപ്പ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും, എരുമേലിയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ഭൂമി പഞ്ചായത്തിന് കൈമാറണമെന്നും ലൂയിസ് ആവശ്യപ്പെട്ടു. ഭൂമി കൈമാറാന്‍ സര്‍ക്കാര്‍ തലത്തിലാണ് നടപടി സ്വീകരിക്കേണ്ടതെന്നും മറുപടിയില്‍ പറയുന്നു. കെഎസ്ആര്‍ടിസി, പ്രൈവറ്റ് ബസ് സ്റ്റാന്റ്, മൃഗാശുപത്രി, ആയുര്‍വ്വേദ താലുക്ക് ആശുപത്രി, ഫയര്‍ സ്റ്റേഷന്‍, മിനി സിവില്‍ സ്റ്റേഷന്‍ തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് ഈ പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ലൂയിസ് ഡേവിഡ് ആവശ്യപ്പെട്ടു. പുറമ്പോക്ക് സ്ഥലം പഞ്ചായത്തിന് ഏറ്റെടുക്കാന്‍ സര്‍ക്കാരിന്റെ അനുമതി മാത്രം മതിയെന്നിരിക്കെ, പഞ്ചായത്ത് ഇതിന് ശ്രമിക്കുന്നില്ലെന്നും ലൂയിസ് സേവിഡ് പറഞ്ഞു.