നന്മ കൈവിടാതെ കെ.എസ്.ആർ.ടി.സി; യാത്രയ്ക്കിടയിൽ തളർന്നുവീണ ബാലന് രക്ഷകരായി ജീവനക്കാർ
പൊൻകുന്നം: കെ.എസ്.ആർ.ടി.സി ബസ് യാത്രയ്ക്കിടയിൽ രോഗം മൂർച്ഛിച്ച് അവശനായ പതിമൂന്നുകാരന് രക്ഷകരായി ബസ് ജീവനക്കാർ. കോട്ടയം-കുമളി റൂട്ടിലോടുന്ന കട്ടപ്പന ഡിപ്പോയിലെ ബസാണ് കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് ആബേൽ എന്ന ബാലന് തുണയായത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു മനസാക്ഷിയെ തൊട്ടുണർത്തിയ ഈ സംഭവം. വാഴൂർ ഇളപ്പുങ്കൽ പന്തിരുവേലിൽ ജയ്‌സന്റെ മകൻ ആബേൽ, അച്ഛനും മുത്തശ്ശിക്കുമൊപ്പം യാത്ര ചെയ്യുകയായിരുന്നു.യാത്രയ്ക്കിടയിൽ ആബേലിന് പെട്ടെന്ന് ‘ഫിറ്റ്‌സ്’ ഉണ്ടാവുകയും കുട്ടി പൂർണ്ണമായും അവശനിലയിലാവുകയും ചെയ്തു.കുട്ടിയുടെ അവസ്ഥ കണ്ട ഉടൻ തന്നെ മറ്റ് യാത്രക്കാരുടെ സഹകരണത്തോടെ ഡ്രൈവർ ദിലീപും കണ്ടക്ടർ മനാഫും ബസ് നേരിട്ട് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് തിരിച്ചുവിട്ടു.
സാധാരണ സ്റ്റോപ്പുകൾ നോക്കാതെയും ട്രാഫിക് തടസ്സങ്ങൾ മറികടന്നുമുള്ള ജീവനക്കാരുടെ വേഗത്തിലുള്ള തീരുമാനം കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സഹായകമായി. ആശുപത്രിയിലെത്തിച്ച ആബേലിന് ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കി.
മനുഷ്യത്വം മരിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന ഈ നന്മയാർന്ന പ്രവർത്തിയിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരെയും അതിന് പിന്തുണ നൽകിയ സഹയാത്രക്കാരെയും നാട്ടുകാർ അഭിനന്ദിച്ചു.