രാഷ്ട്രീയ ഗോദയിലെ പോരാട്ടം മുറുകുമ്പോഴും വ്യക്തിപരമായ സൗഹൃദവും മാന്യതയും കൈവിടാതെ സ്ഥാനാർത്ഥികൾ ; ആനിക്കാട് ഭഗവതിയുടെ സന്നിധിയിൽ കൈകോർത്ത് ജയരാജും ജോർജ് കുര്യനും
കാഞ്ഞിരപ്പള്ളി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടിലും രാഷ്ട്രീയ മര്യാദയുടെയും സൗഹൃദത്തിന്റെയും മാതൃകയായി കാഞ്ഞിരപ്പള്ളിയിലെ സ്ഥാനാർത്ഥികൾ. ആനിക്കാട് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. എൻ. ജയരാജും എൻ.ഡി.എ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ ജോർജ് കുര്യനും അപ്രതീക്ഷിതമായി കണ്ടുമുട്ടിയത്.
ക്ഷേത്ര ദർശനത്തിനും വോട്ട് അഭ്യർത്ഥനയ്ക്കുമായി എത്തിയതായിരുന്നു ഇരു നേതാക്കളും. പരസ്പരം കണ്ടുമുട്ടിയപ്പോൾ ചിരിച്ചുകൊണ്ട് കൈകൊടുക്കാനും കുശലാന്വേഷണം നടത്താനും ഇരുവരും മറന്നില്ല. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച്, സൗഹൃദത്തോടെ സംസാരിച്ച നേതാക്കൾ അല്പനേരം അവിടെ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്.
കേരളത്തിലെ ഏക ‘വി.ഐ.പി’ മണ്ഡലമെന്ന നിലയിൽ കാഞ്ഞിരപ്പള്ളിയിലെ ഓരോ ചലനവും രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുകയാണ്. കേന്ദ്രമന്ത്രി ജോർജ് കുര്യനും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജും തമ്മിലുള്ള ഈ സൗഹൃദ നിമിഷം സോഷ്യൽ മീഡിയയിലും ഇതിനോടകം വൈറലായിക്കഴിഞ്ഞു. “മത്സരം രാഷ്ട്രീയത്തോടാണ്, വ്യക്തികളോടല്ല” എന്ന സന്ദേശമാണ് ഈ കൂടിക്കാഴ്ച നൽകുന്നതെന്ന് വോട്ടർമാർ പ്രതികരിച്ചു.