കണ്ണന്താനത്തിന് പിന്നാലെ ജോർജ് കുര്യനും; കേന്ദ്രമന്ത്രിമാർ പോരിനിറങ്ങുന്ന ഏക മണ്ഡലം—കാഞ്ഞിരപ്പള്ളി ഇനി വി.ഐ.പി പോരാട്ടഭൂമി! ജയരാജിനെ നേരിടാൻ ജോർജ് കുര്യൻ എത്തുമ്പോൾ പോരാട്ടം കനക്കുന്നു.
കോട്ടയം: കേരള രാഷ്ട്രീയത്തിലെ പതിവ് കീഴ്വഴക്കങ്ങൾ തിരുത്തിക്കുറിച്ചു കൊണ്ട് കാഞ്ഞിരപ്പള്ളി നിയസഭാ മണ്ഡലം ഒരു വി.ഐ.പി പോരാട്ടഭൂമിയായി മാറുന്നു. തുടർച്ചയായി കേന്ദ്രമന്ത്രിമാർ മത്സരരംഗത്തിറങ്ങുന്ന കേരളത്തിലെ ഏക മണ്ഡലം എന്ന ഖ്യാതിയിലേക്കാണ് കാഞ്ഞിരപ്പള്ളി നീങ്ങുന്നത്. 2021-ൽ അന്നത്തെ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എൻ.ഡി.എ സ്ഥാനാർത്ഥിയായി എത്തിയെങ്കിൽ, ഇത്തവണ കേന്ദ്രമന്ത്രി ജോർജ് കുര്യനാണ് ബി.ജെ.പിക്കായി ജനവിധി തേടുന്നത്.
കഴിഞ്ഞ കുറച്ചു തിരഞ്ഞെടുപ്പുകളായി മണ്ഡലത്തിൽ ബി.ജെ.പി കൈവരിക്കുന്ന മുന്നേറ്റമാണ് ജോർജ് കുര്യനെ തന്നെ രംഗത്തിറക്കാൻ പാർട്ടിയെ പ്രേരിപ്പിച്ചത്. 2021-ൽ അൽഫോൻസ് കണ്ണന്താനം 29,157 വോട്ടുകൾ നേടിയപ്പോൾ, 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അനിൽ ആന്റണിക്ക് 30,013 വോട്ടുകൾ ഇവിടെ നിന്നും ലഭിച്ചു. ഇതോടെ കാഞ്ഞിരപ്പള്ളിയെ പാർട്ടി തങ്ങളുടെ ‘എ ക്ലാസ്’ മണ്ഡലങ്ങളുടെ പട്ടികയിൽ ഔദ്യോഗികമായി ഉൾപ്പെടുത്തി.
നിലവിലെ എം.എൽ.എയും ചീഫ് വിപ്പുമായ ഡോ. എൻ. ജയരാജിനെതിരെ കേന്ദ്രമന്ത്രി ജോർജ് കുര്യൻ എത്തുന്നതോടെ കേരളത്തിലെ ഏറ്റവും വാശിയേറിയ വി.ഐ.പി പോരാട്ടങ്ങളിൽ ഒന്നായി കാഞ്ഞിരപ്പള്ളി മാറിയിരിക്കുകയാണ്.