മുക്കൂട്ടുതറയിൽ കൃഷിനാശം വരുത്തിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു
മുക്കൂട്ടുതറ: ജനവാസ മേഖലയിലിറങ്ങി വ്യാപകമായി കൃഷിനാശം വരുത്തിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. മുക്കൂട്ടുതറ എം.ഇ.എസ് കോളേജിന് സമീപം ചക്കുംമൂട്ടിൽ സോജന്റെ കൃഷിയിടത്തിൽ ഇറങ്ങിയ പന്നിയെയാണ് ശനിയാഴ്ച രാത്രി എട്ടരയോടെ വെടിവെച്ചത്
കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമായിരുന്നു. സോജന്റെ കൃഷിയിടത്തിൽ ഇറങ്ങിയ പന്നിക്കൂട്ടം വ്യാപകമായി വിളകൾ നശിപ്പിക്കുന്നത് പതിവായതോടെയാണ് അധികൃതർ നടപടിയെടുത്തത്. പഞ്ചായത്ത് നിയോഗിച്ച എംപാനൽഡ് ഷൂട്ടർ മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി സജോ വർഗീസ് ആണ് വനംവകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും നിർദ്ദേശപ്രകാരം പന്നിയെ വെടിവെച്ചത്.
വെടിയേറ്റ പന്നി സംഭവസ്ഥലത്തുതന്നെ ചത്തു. തുടർന്ന് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് ജഡം ശാസ്ത്രീയമായി മറവുചെയ്തു. സംഭവസ്ഥലത്ത് വാർഡ് അംഗം സി. ജെ. അനുമോൾ നേരിട്ടെത്തി നടപടികൾ ഏകോപിപ്പിച്ചു.
കാട്ടുപന്നി ശല്യം മൂലം പൊറുതിമുട്ടിയ കർഷകർക്ക് ഈ നടപടി താൽക്കാലിക ആശ്വാസം നൽകുന്നുണ്ടെങ്കിലും, വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.