കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ അമ്മമാർക്കും കുട്ടികൾക്കും പുതിയ കെട്ടിടം വരുന്നു ; 6.16 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ അത്യാധുനിക മറ്റേണിറ്റി കം ചൈൽഡ് ഹെൽത്ത് ( അമ്മയും കുഞ്ഞും ) ബ്ലോക്ക് നിർമിക്കുന്നതിനു 6.16 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് അറിയിച്ചു. സാങ്കേതിക അനുമതി കൂടി നേടുന്നതിനായി പദ്ധതി ടി.എസ്. കമ്മിറ്റി മുൻപാകെ പദ്ധതി സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആധുനിക നിലവാരത്തിലുള്ള സമഗ്ര മാതൃ ശിശു രോഗവിഭാഗം സജ്ജമാക്കാനാണു നാഷനൽ ഹെൽത്ത് മിഷൻ തുക അനുവദിച്ചത്.
പഴയ ഒപി കെട്ടിടം ഇരിക്കുന്ന സ്ഥലത്താണ് പുതിയ സ്ഥല കെട്ടിടം നിർമിക്കുന്നത്. ഇതിനായി പഴയ ഒപി കെട്ടിടവും സമീപത്തെ ഒറ്റനിലകെട്ടിടവും പൊളിച്ചുനീക്കും. ഒരു നിലയാണ് നിർമിക്കുന്ന കെട്ടിടം. ഭാവിയിൽ നാല് നിലവരെ പണിയാൻ സാധിക്കുന്നനിലയിൽ 10,000 ചതുരശ്രയടി വിസ്തീർണത്തിലാണ് നിർമിക്കുന്ന ത്. കാത്തിരിപ്പുഭാഗം, നാലുവീതം കിടക്കകളുള്ള ലേബർ ഡെലിവറി റിക്കവറി മുറികൾ (എൽഡിആർ), ഡെലിവറി സ്യൂട്ടുകൾ, മൂന്ന് കിടക്കകളുള്ള പോസ്റ്റ് ഓപ്പറേറ്റീവ് ഇന്റൻസീവ് കെയർ യൂണിറ്റ് (ഐസിയു), മോഡുലാർ ഗൈനക്കോളജി ഓപ്പറേഷൻ തിയേറ്റർ, പീഡിയാട്രിക് ഓപ്പറേഷൻ തിയേറ്റർ, നവജാതശിശുക്കളുടെ സ്റ്റെബിലൈസേഷൻ യൂണിറ്റ് (എൻബിഎസ്‌യു) എന്നിവയാണ് ആദ്യഘ ട്ടം ഉൾക്കൊള്ളിച്ചിരിക്കുന്നത്. എച്ച്എൽഎൽ ലൈഫ് കെയറാണ് കെട്ടിടത്തിന്റെ നിർമാണച്ചുമതല.