പെരുവന്താനം പൊലീസ് സ്റ്റേഷനിൽ ഗുരുതര വീഴ്ച്ച; കുടുംബ പ്രശ്നത്തെ തുടർന്ന് വീട്ടിൽ വഴക്ക് നടക്കുന്നതായും ഭാര്യ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് മുറിയിൽ കയറി കതകടച്ചതായും ഭർത്താവ് സ്റ്റേഷനിലേക്ക് വിളിച്ച് പറഞ്ഞിട്ടും തിരിഞ്ഞ് നോക്കാതെ പൊലീസ്; തുടർച്ചയായി എത്തിയ ഫോൺ വിളികൾക്കൊടുവിൽ പൊലീസ് എത്തിയപ്പോഴേക്കും യുവതി കെട്ടിത്തൂങ്ങി
മുണ്ടക്കയം : പെരുവന്താനം പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്കുണ്ടായത് ഗുരുതര വീഴ്ച്ച .. വീട്ടിൽ വഴക്ക് നടക്കുന്നതായും ഭാര്യ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് മുറിയിൽ കയറി കതകടച്ചതായും ഭർത്താവ് സ്റ്റേഷനിലേക്ക് വിളിച്ച് പറഞ്ഞിട്ടും തിരിഞ്ഞ് നോക്കാതെ പൊലീസ്. തുടർച്ചയായി എത്തിയ ഫോൺ വിളികൾക്കൊടുവിൽ പൊലീസ് എത്തിയപ്പോഴേക്കും യുവതി വീടിനുള്ളിൽ കെട്ടിത്തൂങ്ങി.
വീട്ടിൽ കുടുംബവഴക്ക് നടക്കുന്നതായും പോലീസിന്റെ സഹായം അഭ്യർത്ഥിച്ചും യുവാവ് ആദ്യം വിളിച്ചത് മുണ്ടക്കയം പോലീസ് സ്റ്റേഷനിലേക്കായിരുന്നു. എന്നാൽ മുപ്പത്തിനാലാം മൈൽ പ്രദേശം പെരുവന്താനം പോലീസ് സ്റ്റേഷന്റെ പരിധിയിലാണെന്നും എത്രയും പെട്ടെന്ന് അവിടേക്ക് വിളിച്ചു പറയാനും മുണ്ടക്കയം പോലീസ് നിർദ്ദേശിച്ചു.
ഇതേ തുടർന്നാണ് യുവാവ് പെരുവന്താനം പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുന്നത്, തുടർച്ചയായി വിളിച്ചിട്ടും പോലീസ് എത്താൻ വൈകി. മുപ്പത്തിനാലാം മൈലിൽ നിന്നും ഒരു കിലോമീറ്റർ മാത്രം അകലെയുള്ള സ്റ്റേഷനിൽ നിന്നും
പോലീസ് എത്തിയപ്പോൾ വീട്ടുമുറ്റത്ത് ഇരുന്ന് കരയുന്ന ഭർത്താവിനെയും വീട്ടിനുള്ളിൽ തൂങ്ങിമരിച്ച യുവതിയേയുമാണ് കാണാൻ സാധിച്ചത്.യുവാവ് വിളിച്ച ഉടൻ പോലീസ് സ്ഥലത്തെത്തുകയായിരുന്നെങ്കിൽ യുവതിയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
പെരുവന്താനം പോലീസ് നൈറ്റ് പട്രോളിംങ്ങിന് പോകാറില്ലെന്നും നൈറ്റ് പട്രോളിങ്ങിന് പോകേണ്ട പോലീസുകാർ പോലീസ് സ്റ്റേഷന്റെ പുറകുവശത്ത് ജീപ്പ് നിർത്തി കിടന്നുറങ്ങുകയാണെന്നും നാട്ടുകാർ നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു.
സഹായം അഭ്യർത്ഥിച്ച് സ്റ്റേഷനിലേക്ക് വിളിച്ച യുവാവിൻ്റെ ഫോൺകോളിന് പെരുവന്താനം പോലീസ് വേണ്ടത്ര പരിഗണന നൽകാതിരുന്നതാണ് യുവതിയുടെ മരണത്തിനിടയാക്കിയത്.