കാഞ്ഞിരപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണം തടയാൻ ശ്രമം; പോലീസിൽ പരാതി നൽകി
കാഞ്ഞിരപ്പള്ളി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചിറക്കടവ് പഞ്ചായത്തിൽ പര്യടനം നടത്തുകയായിരുന്ന യുഡിഎഫ് സ്ഥാനാർത്ഥി റോണി കെ. ബേബിയുടെ യോഗം തടസ്സപ്പെടുത്താൻ ശ്രമം. കോയിപ്പള്ളി ജംഗ്ഷനിൽ നടന്ന പര്യടന സമാപന യോഗത്തിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്
സ്ഥാനാർത്ഥി റോണി കെ. ബേബി യോഗത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ, എതിർ പാർട്ടിയുടെ കൊടികളുമായെത്തിയ ഒരു സംഘം ആളുകൾ വേദിക്കരികിലേക്ക് ഇരച്ചെത്തുകയായിരുന്നു. ഇവർ സ്ഥാനാർത്ഥിക്ക് തൊട്ടുമുന്നിൽ നിന്ന് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയും യോഗം അലങ്കോലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.
പ്രവർത്തകരുടെ പ്രതിരോധം:
പെട്ടെന്നുണ്ടായ പ്രകോപനത്തിൽ പതറാതെ വനിതകൾ ഉൾപ്പെടെയുള്ള യുഡിഎഫ് പ്രവർത്തകർ സ്ഥാനാർത്ഥിക്ക് പിന്നിൽ അണിനിരന്നു. പ്രവർത്തകർ തിരിച്ചു മുദ്രാവാക്യം വിളിച്ച് പ്രതിരോധം തീർത്തതോടെ തടയാൻ വന്നവർ പിന്തിരിഞ്ഞു പോവുകയായിരുന്നു. മുതിർന്ന നേതാക്കളും പ്രവർത്തകരും സംയമനം പാലിച്ചതിനാൽ വലിയ സംഘർഷം ഒഴിവായി.
പ്രതിഷേധവുമായി യുഡിഎഫ്:
ജനാധിപത്യപരമായ പ്രചാരണ രീതികളെ അടിച്ചമർത്താനുള്ള ശ്രമമാണ് നടന്നതെന്ന് യുഡിഎഫ് ചിറക്കടവ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ കമ്മിറ്റി, കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.